കൊച്ചി-മുസിരിസ് ബിനാലെ: കലയുടെ സാധ്യതകളും സാധ്യതകളുടെ കലയും

ഡോ. അജയ് ശേഖര്‍
_____________________________________________________________

ഇന്ത്യയുടെ ആദ്യത്തെ ബിനാലെ കൊച്ചിയിൽനടന്നു എന്നത് വിവാദങ്ങള്ക്കപ്പുറം എല്ലാ കേരളീയർക്കും അഭിമാനിക്കാവുന്ന സാംസ്കാരിക ചരിത്ര സന്ദർഭമായി മാറുകയാണ്. സമകാലിക കലയേയും സംസ്കാര സംവാദങ്ങളേയും കുറിച്ചുള്ള ജനകീയവും വിദ്യാഭ്യാസപരവും ഉദാരമാനവികവുമായ ബോധോദയം കൂടിയാകുന്നു വിപുലമായ അതിന്റെ ദൃശ്യസംസ്കാര വ്യവഹാരങ്ങളും വായനകളും. കലയേയും ജീവിതത്തേയും രാഷ്ട്രീയത്തേയും വേർതിരിക്കാനാവാത്ത വിധം കലർത്തിക്കൊണ്ട് കൊച്ചിമുസിരിസ് ബിനാലെ കേരളത്തിന്റേയും ഇന്ത്യയുടേയും ലോകത്തിന്റേയും കലാചരിത്രത്തിലും സംസ്കാര ചരിത്രത്തിലും നിണായകമായ ഇടം നേടിയിരിക്കുന്നു.
_____________________________________________________________ 

കവിത ഒന്നും സാധ്യമാക്കുന്നില്ല, പക്ഷേ അതൊരു നാവാണ്…
ഓഡന്‍, “യീറ്റ്സിന്”
എങ്കിലും ഞാനുയിര്‍ക്കും സൂര്യനും ചന്ദ്രനും വേലിയേറ്റവും പോലെ…
മയാ ഏഞ്ചലോ, “ഞാനുയിര്‍ക്കും”

ദു:ഖ ബഹുജനറാലിയിലെത്രപേര്‍ മര്‍ത്യരോ

മിക്കതും ചാത്തന്മാര്‍….
ഡി. വിനയചന്ദ്രന്‍, “കാട്”


ഒട്ടല്‍ക്കൂട്ടം കാറ്റില്‍പെട്ടുപ്പന്റെ കൂവല്‍ വരയ്ക്കുന്നു…
എസ്. ജോസഫ്, “ഉപ്പന്റെ കൂവല്‍ വരയ്ക്കുന്നു”

 

ന്ത്യയുടെ ആദ്യത്തെ ബിനാലെ കൊച്ചിയില്‍ നടന്നു എന്നത് വിവാദങ്ങള്‍ക്കപ്പുറം എല്ലാ കേരളീയര്‍ക്കും അഭിമാനിക്കാവുന്ന സാംസ്കാരിക ചരിത്ര സന്ദര്‍ഭമായി മാറുകയാണ്. സമകാലിക കലയേയും സംസ്കാര സംവാദങ്ങളേയും കുറിച്ചുള്ള ജനകീയവും വിദ്യാഭ്യാസപരവും ഉദാരമാനവികവുമായ ബോധോദയം കൂടിയാകുന്നു വിപുലമായ അതിന്റെ ദൃശ്യസംസ്കാര വ്യവഹാരങ്ങളും വായനകളും.

കലയേയും ജീവിതത്തേയും രാഷ്ട്രീയത്തേയും വേര്‍തിരിക്കാനാവാത്ത വിധം കലര്‍ത്തിക്കൊണ്ട് 2012-13 ലെ കൊച്ചി-മുസിരിസ് ബിനാലെ കേരളത്തിന്റേയും ഇന്ത്യയുടേയും ലോകത്തിന്റേയും കലാചരിത്രത്തിലും സംസ്കാര ചരിത്രത്തിലും നിര്‍ണായകമായ ഇടം നേടിയിരിക്കുന്നു. സാമൂഹ്യവും രാഷ്ട്രീയവുമായ മാറ്റത്തിന്റേയും സര്‍ഗാത്മകമായ വിമോചനത്തിന്റേയും ഈ ആഗോള കലാമേളനത്തെ മലയാളമണ്ണിലേക്കു വേരുപടര്‍ത്തിയെടുത്തു കൊണ്ടുവന്നു നട്ടുനനച്ചു കിളിര്‍പ്പിച്ച ലോകോത്തര കലാപ്രവര്‍ത്തകരും ക്യൂറേറ്റര്‍മാരുമായ കേരളമക്കളായ റിയാസ് കോമുവും ബോസ് കൃഷ്ണമാചാരിയും അഭിനന്ദനവും ആദരവും അര്‍ഹിക്കുന്നു.

സമ്മിശ്രമായ പ്രതികരണങ്ങളും പ്രതിഷേധങ്ങളും
ബഹുജനകലയേയും പൊതുശില്പശൈലിയേയും കേരളത്തില്‍ ജനകീയമാക്കിയ കാനായി അടക്കമുള്ള മുതിര്‍ന്ന കലാകാരന്മാര്‍ ഉയര്‍ത്തിയ ആശങ്കയും വിമര്‍ശവും ഇവിടെ പരാമര്‍ശിക്കേണ്ടതുണ്ട്. ചില തീവ്രകലാ പ്രവര്‍ത്തകര്‍ ബിനാലേയ്ക്കെതിരേ ജയിലില്‍ നിരാഹാരം വരെ അനുഷ്ഠിക്കുകയുണ്ടായി. വ്യാപകമായ മാധ്യമ വിചാരണയും വിജിലന്‍സ് അന്വേഷണവും വരെ സംഘാടകരും ഫൌണ്ടേഷനും നേരിടുകയുണ്ടായി.
രഹസ്യപോലീസ് കലാസൃഷ്ടിക്കെതിരേ കേസെടുക്കുകയും, നിരോധിക്കപ്പെട്ട സംഘടനകളുടെ കൊടികളുപയോഗിച്ചുള്ള പ്രതിഷ്ഠാപന രചനയില്‍ നിന്നും ക്യൂറേറ്റര്‍മാര്‍ക്ക് ചില കൊടികള്‍ എടുത്തു മാറ്റേണ്ടതായി വരികയും ചെയ്തു. ഇത്തരത്തിലുള്ള ഭരണകൂടപരവും, മാധ്യമപരവും, പൌരസമൂഹപരവുമായ നിരവധി എതിര്‍പ്പുകളും കടന്നുകയറ്റങ്ങളും അതിജീവിച്ചാണ് ആദ്യ ഇന്ത്യന്‍ ബിനാലെയായ കൊച്ചി ബിനാലെ അതിന്റെ സങ്കീര്‍ണവും സംഘര്‍ഷഭരിതവുമായ സമാപനത്തിലേക്കു നീങ്ങുന്നത്, അഥവാ പുതിയ ഉണര്‍വുകള്‍ക്കു തുടക്കമിടുന്നത്.

ആഗോളവും പ്രാദേശികവുമായ ബഹുജന പങ്കാളിത്തവും വിമര്‍ശവീക്ഷണങ്ങളും
ലക്ഷക്കണക്കായ കേരളീയരും ആയിരക്കണക്കിനു വിദേശീയരും മട്ടാഞ്ചേരിയിലെത്തി അറബിക്കടലും കൊച്ചിക്കായലും സംഗമിക്കുന്ന കൊച്ചഴിയായ കൊച്ചിയുടെ പ്രവേശന കവാടത്തിലുള്ള പഴയ പണ്ടികശാലകളായ അസ്പിന്‍വാള്‍ ഹൌസിലും പെപ്പര്‍ ഹൌസിലും മൊയ്ദു ഹെറിറ്റേജിലും കല്‍വത്തി ജട്ടിയിലുമെല്ലാമായി ഒരുക്കിയിട്ടുള്ള ബിനാലെ കലാസൃഷ്ടികള്‍ നേരിട്ടു നടന്നു കാണുകയുണ്ടായി. കേരളത്തിലുടനീളമുള്ള കലാസ്ഥാപനങ്ങളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും വിദ്യാര്‍ഥികളും യുവാക്കളും വളരെ ആവേശത്തോടെയാണ് ബിനാലെയെ തങ്ങളുടെ ജീവിതബോധന അനുഭവമാക്കി മാറ്റിയത്. കുട്ടികളുടേയും വൃദ്ധരുടേയും സ്ത്രീകളുടേയും കുടുംബങ്ങളുടേയും പങ്കാളിത്തവും കാഴ്ച്ചയും എടുത്തു പറയേണ്ടിയിരിക്കുന്നു.

____________________________________________
ആഗോളവും പ്രാദേശികവുമായ ബഹുജന പങ്കാളിത്തവും വിമര്‍ശ വീക്ഷണങ്ങളും
ലക്ഷക്കണക്കായ കേരളീയരും ആയിരക്കണക്കിനു വിദേശീയരും മട്ടാഞ്ചേരിയിലെത്തി അറബിക്കടലും കൊച്ചിക്കായലും സംഗമിക്കുന്ന കൊച്ചഴിയായ കൊച്ചിയുടെ പ്രവേശന കവാടത്തിലുള്ള പഴയ പണ്ടികശാലകളായ അസ്പിന്‍വാള്‍ ഹൌസിലും പെപ്പര്‍ ഹൌസിലും മൊയ്ദു ഹെറിറ്റേജിലും കല്‍വത്തി ജട്ടിയിലുമെല്ലാമായി ഒരുക്കിയിട്ടുള്ള ബിനാലെ കലാസൃഷ്ടികള്‍ നേരിട്ടു നടന്നു കാണുകയുണ്ടായി. കേരളത്തിലുടനീളമുള്ള കലാസ്ഥാപനങ്ങളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും വിദ്യാര്‍ഥികളും യുവാക്കളും വളരെ ആവേശത്തോടെയാണ് ബിനാലെയെ തങ്ങളുടെ ജീവിതബോധന അനുഭവമാക്കി മാറ്റിയത്. കുട്ടികളുടേയും വൃദ്ധരുടേയും സ്ത്രീകളുടേയും കുടുംബങ്ങളുടേയും പങ്കാളിത്തവും കാഴ്ച്ചയും എടുത്തു പറയേണ്ടിയിരിക്കുന്നു.

____________________________________________

ബിനാലെ സംഘാടകര്‍ തന്നെ നേരിട്ടു നടത്തിയ ഇന്ത്യയിലെ കലാവിമര്‍ശത്തെ കുറിച്ചുള്ള സെമിനാറില്‍ സൂസി താരുവും ഗീതാ കപൂറും മറ്റും പങ്കെടുക്കുകയും ഇന്ത്യന്‍ കലാ വ്യവഹാരത്തിന്റെ പ്രാദേശികവല്‍ക്കരണത്തെ കുറിച്ചു സംസാരിക്കുകയും ചെയ്തു. സമാന്തരമായി നടന്ന മറ്റൊരു സംവാദത്തില്‍ റുസ്തം ബറൂച്ചയും അന്നപൂര്‍ണ ഗരിമേലയും ബിനാലേയുടെ ജനായത്തവല്‍ക്കരണത്തേക്കുറിച്ചും ഗ്രാമ്യവല്‍ക്കരണത്തേക്കുറിച്ചുമുള്ള വിമര്‍ശവീക്ഷണങ്ങള്‍ അവതരിപ്പിക്കുകയുണ്ടായി. രണ്ടുചര്‍ച്ചകളിലും പങ്കാളിയായ ഒരാളെന്ന നിലയില്‍ ഇന്ത്യയിലേയും പുറത്തുമുള്ള കലാപ്രവര്‍ത്തകരേയും കലാചരിത്രരചയിതാക്കളേയും പ്രഥമ കൊച്ചി ബിനാലെ ആകര്‍ഷിച്ചിരിക്കുന്നു, ബന്ധിപ്പിച്ചിരിക്കുന്നു എന്ന കാര്യം വ്യക്തമാണ്.

പ്രദര്‍ശനസംവിധാനത്തിന്റെ ഉള്‍ക്കൊള്ളലും പുറന്തള്ളലും പകര്‍ച്ചകളും ചെറുകലാ പ്രവര്‍ത്തകര്‍ക്ക് പലപ്പോഴും അവസരങ്ങള്‍ ഉണ്ടായില്ല എന്നത് യാഥാര്‍ഥ്യമാണ്. കേരളീയരായ ചുരുക്കം ചില കലാപ്രവര്‍ത്തകരുടെ രചനകളാണ് ബിനാലെയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടത്. എന്നാല്‍ ആഗോളവൃത്തങ്ങളിലും വേദികളിലും തിളങ്ങുന്ന കേരളകലാകാരന്മ്മാരും ശില്പികളും കേരളമണ്ണിലേക്കു വന്നു കാഴ്ച്ചയൊരുക്കിയിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്.
വിവേക് വിലാസിനി, വിവാന്‍ സുന്ദരം, സുബോധ് ഗുപ്ത, അതുല്‍ ദോദിയ, ഷീല ഗൌഡ, പ്രഭാകരന്‍ കെ, രഘുനാഥന്‍ കെ., സക്കീര്‍ ഹുസൈന്‍, ജ്യോതി ബസു, പാരീസ് വിശ്വനാഥന്‍ തുടങ്ങിയ ഇന്ത്യക്കാരും കേരളീയരുമൊക്കെയായ ആഗോള കലാകാരന്മാരുടെ രചനകള്‍ ഒന്നിച്ചു കാണാനുള്ള അവസരം ഇവിടെ കിട്ടിയത് തികച്ചും ശ്രദ്ധേയം തന്നെ. ജോനാസ് സ്റ്റാള്‍, ഏണെസ്റ്റോ  നെറ്റോ, റിഗോ വണ്‍റ്റു ത്രീ, ആഞ്ചലീക്ക മെസീറ്റി, ക്ളിഫോഡ് ചാള്‍സ്, ഇബ്രാഹീം ഖുറൈഷി തുടങ്ങിയ രാജ്യാന്തര കലാപ്രവര്‍ത്തകരുടെ രചനകള്‍ കൊച്ചിയില്‍ എത്തിച്ചതും അര്‍ഥപൂര്‍ണമായിരിക്കുന്നു.

കല സംസ്കാര ചരിത്രത്തേയും പൈതൃകത്തേയും വീണ്ടെടുക്കുന്നു. ബി. സി. ആയിരം മുതല്‍ എ. ഡി പതിനാലാം നൂറ്റാണ്ടിലെ പെരിയാറ്റിലുണ്ടായ വെള്ളപ്പൊക്കത്തില്‍ മുച്ചിറിയുടെ ഭൌമാകൃതി മാറി ഇല്ലാതാകുന്നതു വരെ ചേരനാടായിരുന്ന കേരളത്തിന്റേയും തെന്നിന്ത്യയുടേയും പെരിയ തുറയായിരുന്ന മുസിരിസിലെ പട്ടണത്തു നിന്നും കേരള ചരിത്ര ഗവേഷണ കൌണ്‍സിലിന്റെ പര്യവേഷണത്തില്‍ വീണ്ടെടുത്ത കളിമണ്‍ പാത്ര ശകലങ്ങളുപയോഗിച്ച് വിവാന്‍ സുന്ദരം സാക്ഷാത്കരിച്ചിരിക്കുന്ന തറയിലൂടെ ചലിക്കുന്ന ദൃശ്യ പ്രതിഷ്ഠാപനം അപൂര്‍വമായ ചരിത്രഭൂതകാല സഞ്ചാരങ്ങളെ സാധ്യമാക്കുന്ന അസാധാരണമായ കലയാണ്.
കരിയും ചുവപ്പും കലര്‍ന്ന ഈ കളിമണ്‍ പാത്രശകലങ്ങള്‍ (ബ്ളാക്ക് ആന്റ് റെഡ് വെയര്‍ അഥവാ ഇന്ത്യന്‍ റൂലറ്റഡ് വെയര്‍) ഇവിടെയെത്തിച്ചത് അശോകന്റെ കാലത്തു തന്നെ, അതായത് ബി. സി. മൂന്നാം നൂറ്റാണ്ടില്‍ തന്നെ ബ്രാഹ്മി  ലിപിയും ധര്‍മചിന്തയും കേരളപുത്രര്‍ക്കെത്തിച്ച ചമണ മുനിമാരാണ്. ബൌദ്ധമായ ഈ കളിമണ്‍ പൈതൃകത്തോടൊപ്പം മെഡിറ്ററേനിയന്‍, റോമന്‍, ഈജിപ്ഷ്യന്‍, അറേബ്യന്‍, ചൈനീസ് പിഞ്ഞാണ ശകലങ്ങളും ഈ വിപുലമായ ദൃശ്യപ്രക്ഷേപങ്ങളില്‍ അങ്ങിങ്ങ് ഇടം തേടുന്നു. കേരള ചരിത്രത്തിലെ തന്നെ പെരിയ വിഛേദമായ പട്ടണം ഉദ്ഖനനത്തിന്റെ വിപുലമായ രാഷ്ട്രീയത്തേയും നൈതികതയേയും കലാത്മകതയേയും ചമല്‍ക്കാരത്തേയും കൂടി വെളിപ്പെടുത്തുന്നതാണ് വിവാന്റെ ഈ അസാധാരണ ചരിത്രപുനര്‍നിര്‍മിതി.

മണ്ണിന്റേയും മണ്‍പാത്രങ്ങളുടേയും ചിതറിയ ചെറുചരിത്രങ്ങളിലൂടെ മനുഷ്യരുടേയും പ്രദേശത്തിന്റേയും വ്യത്യസ്തമായ സാംസ്കാരിക ഭൂപടവും ഭാവനാ ഭാവികളും കൂടിയാണ് അസാധാരണമായ ചലനചിത്ര ക്യാന്‍വാസില്‍ അദ്ദേഹം മെനയുന്നത്. തെളിച്ചു പറഞ്ഞാല്‍ കേരളചരിത്രത്തിന്റെ ആധാരശിലകളേയും അടിസ്ഥാനമായ മണ്‍പാത്ര ശകലങ്ങളേയും വെളിച്ചപ്പെടുത്തുകയും എട്ടാം നൂറ്റാണ്ടിനു മുമ്പത്തെ മറവു ചെയ്യപ്പെട്ട യഥാര്‍ഥ കേരള പൈതൃകത്തെ വീണ്ടെടുക്കുകയുമാണ് വിവാന്‍. ചമണവും ഹീനവും മ്ളേഛവുമായ ആ യഥാര്‍ഥ കേരള ചേതനയേയും മാനവിക ചൈതന്യത്തേയും ജനായത്ത സംസ്കാരത്തേയും വീണ്ടെടുക്കുകയും കലാപരമായി പുനരവതരിപ്പിക്കുകയും നൈതികമായി പുനരധിവസിപ്പിക്കുകയുമാണ് ഈ പ്രബുദ്ധനായ കലാകാരന്‍. അമണന്‍ എന്നു പഴന്തമിഴ് ഭാഷയില്‍ ബ്രാഹ്മി ലിപിയില്‍ എഴുതിയ മണ്‍പാത്രശകലം തന്നെ പട്ടണത്തു വീണ്ടെടുക്കപ്പെട്ടു കഴിഞ്ഞു. പട്ടണം നീലീശ്വരം അമ്പലക്കുളത്തില്‍ നിന്നും കണ്ടെടുക്കപ്പെട്ട പാതി തകര്‍ത്ത അനുരാധപുരം-തേരാവാദശൈലിയിലുള്ള ബുദ്ധശില്പവും ഇവിടെ സ്മരണീയമാണ്. കല ചരിത്രത്തേയും സമൂഹത്തേയും സംസ്കാരത്തേയും മാറ്റിയെഴുതുന്നതിന്റെ ഉത്തമോദാഹരണമാണ് വിവാന്‍ സുന്ദരത്തിന്റെ സുന്ദരവും നൈതികവുമായ സവിശേഷ ദൃശ്യ-ചലന രചന. കലയുടെ വിധ്വംസകമായ രാഷ്ട്രീയത്തിന് ഇതിനപ്പുറത്തുള്ള പ്രമാണങ്ങളാവശ്യമില്ല. ബിനാലെയുടെ ചരിത്രപ്രസക്തിയേയും ഭാവിയിലേക്കുള്ള സാധ്യതയേയും ഈ രചന അടിവരയിട്ടുറപ്പിക്കുന്നു.

സമകാലിക സംസ്കാര രാഷ്ട്രീയമാകുന്ന സങ്കരകലയും പ്രതിഷ്ഠാപനങ്ങളും
വിവേക് വിലാസിനിയുടെ പാലസ്തീനിലെ അവസാനത്തെ അത്താഴവും പരസ്പരം കലര്‍ത്തിയ ഛായാചിത്രങ്ങളും വളരെ സമകാലികവും രാഷ്ട്രീയവുമായ ധ്വനികളും കാഴ്ച്ചകളുമാണ് ഉണര്‍ത്തുന്നത്. നാരായണഗുരു മുതല്‍ ചെ വരെയുള്ള ചരിത്ര കര്‍തൃത്വങ്ങളുടെ ഛായാചിത്രങ്ങളെ സ്വന്തം മുഖമാകുന്ന ക്യാന്‍വാസില്‍ കലര്‍ത്തിപ്പകര്‍ത്തിക്കൊണ്ട് കലാകര്‍തൃത്വവും ചരിത്ര കര്‍തൃത്വങ്ങളും തമ്മിലുള്ള ഉഭയവിനിമയങ്ങളെ സുതാര്യമാക്കുകയാണ് ഇവിടെ കലാകാരന്‍. ഏതെങ്കിലും ഒരു കണ്ണില്‍ സംയോജിക്കുന്ന ഈ ഇടകലര്‍ത്തല്‍ ദര്‍ശനങ്ങളുടേയും പ്രയോഗങ്ങളുടേയും സങ്കരത്വത്തേയും സവിശേഷ മിശ്രണത്തേയും കുറിച്ചുള്ള തത്വവിചാരവും ദൃശ്യവല്‍ക്കരണവും കൂടിയാണ്. സ്വത്വത്തിന്റേയും കര്‍തൃത്വത്തിന്റേയും ബഹുസ്വരതയേയും മിശ്രസന്ദിഗ്ധതയേയും കലര്‍പ്പിനേയും കുറിച്ചും ഈ സവിശേഷ ഛായാചിത്രമിശ്രണങ്ങള്‍ സംസാരിക്കുന്നു. പ്രമേയപരവും മാധ്യമപരവുമായ സങ്കരത്വം തന്നെയാണ് ബിനാലേ അവശേഷിപ്പിക്കുന്ന തുറന്ന കലാപ്രസ്താവം. വീഡിയോ പ്രതിഷ്ഠാപനങ്ങളുടെ ബാഹുല്യവും ഈ സമ്മിശ്രമായ കലാബോധത്തേയും കാലസന്ധിയേയും സംവേദനമാറ്റത്തേയും കുറിക്കുന്നു.
രഘുനാഥന്റെ ഫൈബര്‍ ശില്പങ്ങള്‍ സമകാല ജീവിതത്തിന്റെ ദുരന്തകോമാളിരൂപങ്ങളെ അയത്നലളിതമായി നാടകവല്‍ക്കരിക്കുന്നു. രൂപത്തിനും സംവേദനത്തിനും ഇടയിലുള്ള വിമര്‍ശ ഇടം ആ ശില്പങ്ങളുടെ വായനയെ ഗൌരവമുള്ളതാക്കുന്നു. പ്രഭാകരന്റെ ചിത്രങ്ങളുടെ പാഠാന്തരതയും സുതാര്യബോധനവും സമാനമാണ്. ഗോഷെ ശൈലിയിലും ജലച്ചായ ശൈലിയിലും കെ. പ്രഭാകരന്‍ സാധ്യമാക്കിയിരിക്കുന്ന ലളിതകല സങ്കീര്‍ണതയുടേയും അമൂര്‍ത്തതയുടേയും ദൃശ്യലോകങ്ങളെ പാഠാന്തരമായി സന്നിഹിതമാക്കുന്നതും കൂടിയാണ്. ബോസിന്റേയും റിയാസിന്റേയും ക്യൂറേഷന്‍ നൈപുണ്യം സൂക്ഷ്മവും വ്യത്യസ്തവുമായി അടയാളപ്പെടുത്തുന്നതാണ് പ്രഭാകരന്റെ രചനകളുടെ ദൃശ്യസംവിധാനവും അടുത്തുള്ള കുട്ടികളുടെ രചനകളുടെ തപാല്‍ക്കാര്‍ഡു ശൈലിയിലുള്ള വിപുലമായ പ്രദര്‍ശനവും.

അടിത്തട്ടിനേയും അധ്വാനജീവിതത്തേയും കാഴ്ച്ചപ്പെടുത്തുന്ന തദ്ദേശീയകല
കെ. പി. റജിയുടെ തൂമ്പിങ്കല്‍ ചാത്തന്‍ എന്ന വിപുലമായ രചന ശക്തമായ ചരിത്രപരതയും വര്‍ത്തമാനപ്രസക്തിയുമുള്ള രചനയാണ്. ഓയിലില്‍ സാക്ഷാത്കരിച്ചിട്ടുള്ള ഈ പെരിയ പടം കേരള ആധുനികതയുടെ തന്നെ പുനര്‍വിചിന്തനമാണ്. കൊച്ചി കപ്പല്‍ച്ചാലിലൂടെ പോകുന്ന വലിയ സൈനിക കപ്പലാണ് പശ്ചാത്തലം. മുന്നില്‍ കൊച്ചിയുടെ പ്രാന്തങ്ങളും പാടങ്ങളും. വയല്‍വരമ്പിലും മറ്റും ഇരുന്നടക്കം പറയുകയും കമ്യൂണിസ്റു പച്ചയുടെ മറവില്‍ പാതിയും തുറന്നിരുന്നു തൂറുകയും ചെയ്യുന്ന കുട്ടികള്‍. പ്രാന്തീകൃത ബാല്യങ്ങളുടെ ഒരു വ്യതിരിക്തമായ പ്രതിനിധാനമാണിത്.
വലിയ വരമ്പിലുള്ള പൊന്തകളും വെളുത്ത ആടും പൂവരശും കാക്കകളും അന്യാപദേശങ്ങള്‍ ചമയ്ക്കുന്നു. കപ്പലിന്റെ യന്ത്രക്കുഴലുമായി ചേരുന്ന പൂവരശിന്റെ ഉണങ്ങിയ ചില്ലകള്‍ തുറച്ചു നില്‍ക്കുന്നു. പാടത്തു ചളിയിലേക്കിറങ്ങുന്ന താറാവുകളുടെ കൂട്ടം. വരമ്പിലെ വിടവില്‍ ചളിവെള്ളത്തില്‍ വീണുറങ്ങുന്നതു പോലെ ഒരു കറുത്ത മനുഷ്യരൂപം. മഹാപരിനിര്‍വാണത്തെ ഓര്‍മിപ്പിക്കുന്ന ആ കരിനിലത്തെ പള്ളികൊള്ളല്‍ ചിത്രത്തിലെ അസാധ്യമായ അട്ടിമറിയാണ്. മടവീണു വയലും കൃഷിയും ഗ്രാമവും വെള്ളത്തിലാകുന്നതു തടയാന്‍ തന്നെത്തന്നെ മടയാക്കിയ തൂമ്പിങ്കല്‍ പാടത്തെ ചാത്തന്‍ പുലയനെ കുറിച്ചുള്ള ജനകഥകളുണ്ട്. അതു പോലെ തന്നെ പ്രധാനമാണ് മടയുറപ്പിക്കാനായി ബലികൊടുക്കപ്പെട്ട അസംഖ്യം ചാത്തന്‍മാരുടെ കഥകളും തോറ്റങ്ങളും. ഈ ചാറ്റുകളും പാട്ടുകളുമെല്ലാം റജിയുടെ വിപുലമായ ദൃശ്യാഖ്യാനത്തിലേക്കു പ്രവഹിക്കുകയാണ്. നരച്ചപച്ചയും നീലവും കലരുന്ന ഈ രചനയുടെ അപരലോകദര്‍ശനവും വര്‍ണസംഗീതവും അപരിമേയം തന്നെ.

_____________________________________________
പുതിയതും വ്യതിരിക്തവും ചെറുതുമായ കലാസ്വത്വങ്ങളേയും പ്രവണതകളേയും പ്രതിനിധാനങ്ങളേയും കൂടുതൽ ഉൾക്കൊള്ളുകയും കാഴ്ച്ചപ്പെടുത്തുകയും ചെയ്യുന്ന വിധം കേരളത്തിന്റെ, ഇന്ത്യയുടെ ആദ്യബിനാലെ ജനായത്തപരമായും കലാതത്വപരമായും സംസ്കാര രാഷ്ട്രീയപരമായും കൂടുതൽവളരട്ടെ, വിപുലമാകട്ടെ, മണ്ണിനേയും മനുഷ്യരേയും ബഹിഷ്കൃതരേയും കൂടുതൽ കൂടുതൽ ഉൾക്കൊള്ളുന്നതാകട്ടെ വരും കാലങ്ങളിൽഎന്നു പ്രതീക്ഷിക്കാം. കലതന്നെയാണ് ഏറ്റവും സർഗാത്മകമായ സാധ്യത എന്നു സൌമ്യമായി സൂചിപ്പിക്കുന്നു കേരള ബിനാലെ. അതു തന്നെയാണ് ഏറ്റവും ജൈവീകവും നൈതീകവുമായ സാധ്യത. സാധ്യതയുടെ കല വികസിക്കട്ടെ, കലയുടെ സാധ്യതകൾ  അപരിമേയമാകട്ടെ. അപനിർമിക്കാനാവാത്ത  നൈതികതയുടെ കല നമ്മുടെ ദർശനവും ജീവിതവും പ്രയോഗവുമാകട്ടെ.
_____________________________________________ 

കേരള ആധുനികതയുടേയും നവോത്ഥാനത്തിന്റേയും ദൃശ്യവിമര്‍ശം
അധിനിവേശ ആധുനികതയുടേയും പ്രാദേശിക നവോത്ഥാനങ്ങളുടേയും വെളിമ്പുറങ്ങളില്‍ ഇന്നും അവശേഷിക്കുന്ന ആദിമജനതകളേയും പിന്നണി ജനതകളേയും അവരുടെ ചെറു ചരിത്രങ്ങളേയും ദമിതമായ അധ്വാന സംസ്കാരത്തേയും കുറിച്ചുള്ള രാഷ്ട്രീയവും നൈതികവുമായ ദൃശ്യപ്രസ്താവമാണ് തൂമ്പിങ്കല്‍ എന്ന പാടവരമ്പത്ത് വരമ്പുറയ്ക്കാനായി തമ്പുരാക്കന്മാര്‍ ജീവനോടെ വെട്ടിമൂടിയ ചെറുമന്‍ ചാത്തന്‍. കേരളത്തിന്റെ കരിമണ്ണില്‍, കരുമാടിയിലും മാവേലിക്കരയിലും കോട്ടപ്പുറത്തും പട്ടണത്തുമെല്ലാം വെട്ടിമൂടപ്പെട്ട ചാത്തന്‍മാരുടെ അഥവാ ശാസ്താക്കന്മ്മാരുടെ, ബോധിസത്വന്മാരുടെ പ്രതിരൂപവും കൂടിയാണീ ചിതറിക്കപ്പെട്ടവന്‍.
നെല്ലിന്റെ മൂട്ടില്‍ മുളയ്ക്കുന്ന വെറും പുല്ലല്ല സാധുപുലയന്‍ എന്നു കവി പാടിയതു പോലെ, മണ്ണില്‍ പിറന്നു വീണ്, മണ്ണില്‍ പണിത്, മണ്ണില്‍ വെട്ടി മൂടപ്പെടുന്ന വെറും ബലിമൃഗമല്ല മനുഷ്യനെന്നും, ഇത്തരം ഇരകളുടെ ചോരയ്ക്കു മീതേയാണ് കേരള ആധുനികതയും കേരളമാതൃകയുമെല്ലാം പണിതുയര്‍ത്തിയിരിക്കുന്നതെന്നുമുള്ള രാഷ്ട്രീയ സൂചനയും കൂടിയാണു ചിത്രം. പൊയ്കയിലപ്പച്ചനും സി. അയ്യപ്പനുമെല്ലാം ഓര്‍മിപ്പിച്ചതു പോലെ ഇരുപതാം നൂറ്റാണ്ടില്‍ പോലും പല ദലിതരും നിരവത്തു കയ്യാണികളിലും കരിനിലങ്ങളിലും ചവിട്ടിത്താഴ്ത്തപ്പെട്ടു. ഈ ദമിതമായ ഹിംസാചരിത്രത്തേക്കൂടിയാണ് തൂമ്പിങ്കല്‍ ചാത്തന്‍ പുറത്താക്കുന്നത്. ഈ കലാവിരേചനത്തിലൂടെ കേരള ചരിത്രത്തെ ചൂഴ്ന്നു നില്‍ക്കുന്ന സവര്‍ണ ഹിംസയുടെ കിരാതപര്‍വ്വത്തെക്കൂടി കെ.പി. റജി ദൃശ്യവും മൂര്‍ത്തവുമാക്കുകയാണ്, കലാപരമായി ചികില്‍സിക്കുകയാണ്.

അപരലോകങ്ങളും അപൂര്‍ണമായ ആധുനികതയും തവളയുടെ നോക്കുപാടും ഹിംസയുടെ ചരിത്രത്തെ ചിത്രണം ചെയ്യുന്നതിലൂടെ ചരിത്രണത്തിന്റേയും സാമൂഹ്യഭാവനയുടേയും വിടവുകളേയും മൌനങ്ങളേയും കൂടി കലാസൃഷ്ടി പൂരിപ്പിക്കുന്നു. കെ. കെ. കൊച്ചിനെ പോലുള്ള ദലിത ചരിത്രകാരന്മാ ര്‍ പുതിയ കേരള ചരിത്രങ്ങളിലൂടെ ചെയ്യുന്നതും സി. അയ്യപ്പനെ പോലുള്ള കഥാകാരന്മ്മാര്‍ ചെറുകഥനത്തിലൂടെ ചെയ്തതും എസ്. ജോസഫിനെ പോലുള്ള കവികള്‍ പൊയ്കയ്ക്കു ശേഷം വെട്ടിത്തുറന്നതുമായ അടിത്തട്ടില്‍ നിന്നുളള കാഴ്ച്ചയും നോട്ടങ്ങളും ദൃശ്യങ്ങളും ഭാഷണങ്ങളുമാണ് കെ. പി. റജിയുടെ പെരിയ ചിത്രപടത്തിലും തെളിയുന്നത്. പോള്‍ ഗില്‍റോയിയെ പോലുള്ള ആഫ്രോ-ബ്രിട്ടീഷ് സൈദ്ധാന്തികരുടെ ഭാഷയില്‍ അധോലോകത്തു നിന്നുള്ള ഒരു വിധ്വംസകമായ നോക്കുപാടാണിത്. ഗില്‍റോയ് അതിനെ തവളയുടെ നോക്കുപാടെന്നു പേരുചൊല്ലി വിളിക്കുന്നു.
അടിത്തട്ടിനെ ദൃശ്യമാക്കുമ്പോള്‍ പോലും മുകളിലുള്ള അധീശലോകങ്ങളില്‍ നടമാടുന്നതെല്ലാം റജിയുടെ ക്യാന്‍വാസിലേക്കു കടന്നു വരുന്നുണ്ട്. ആധുനികതയും യന്ത്രസംസ്കാരവും വിവരസാങ്കേതികതയും ആഗോളഗ്രാമവുമെല്ലാം ഈ ചാത്തന്‍നാടകത്തിന്റെ പിന്നണിയില്‍ സമാന്തരമായി തെളിയുന്നു. ചെറുചരിത്രത്തെ വെളിച്ചപ്പെടുത്തിക്കൊണ്ട് വലിയ തിരശ്ശീലയില്‍ ഇത്രയും പെരിയൊരാഖ്യാനം നടത്തുവാന്‍ സാഹസികനും സുധീരനുമായ ഒരു കലാകാരനുമാത്രമേ കഴിയൂ. മ്യാന്‍മാറിലെ പഗോഡകളേയോ കാംബോജത്തിലെ നടുവട്ടങ്ങളേയോ അജന്തയിലെ പാറ തുരന്നെടുത്ത ചൈത്യവിസ്തമയങ്ങളേയോ, അമരാവതിയിലെ സ്തൂപങ്ങളേയോ, ബാമിയാനിലെ ബൃഹദ്സത്വന്മാരേയോ അനുരാധപുരത്തേയും മാവേലിക്കരയിലേയും പട്ടണത്തേയും തേരാവാദബുദ്ധന്മാരേയോ ഓര്‍മിപ്പിക്കുകയും താരതമ്യങ്ങള്‍ ഉണര്‍ത്തുകയും ചെയ്യുന്ന വിശ്രുതവും നൈതിക ലാവണ്യം തുളുമ്പുന്നതുമായ ദൃശ്യരചനയാണ് കെ. പി. റജി സാക്ഷാത്കരിച്ചിരിക്കുന്നത്.

ചെറുസ്വത്വങ്ങളുടേയും ശകലിത അടയാളങ്ങളുടേയും ഉരിയാട്ടങ്ങള്‍ ഫോര്‍ട്ടുകൊച്ചിയിലെ പെപ്പര്‍ ഹൌസിലുള്ള റജിയുടെ വിമതമായ ബൃഹദാഖ്യാനത്തിന് അഥവാ ദൃശ്യബദലാഖ്യാനത്തിന് അനുബന്ധമായി കാണാവുന്നതാണ് മട്ടാഞ്ചേരി ജൂതത്തെരുവിലെ യൂസഫ് ഗ്യാലറിയിലുള്ള വിനുവിന്റെ ചിത്രങ്ങളും പ്രതിഷ്ഠാപനങ്ങളും. കറുത്തവരെ കഴുതകളോടുപമിച്ച അധീശ ചമല്‍ക്കാരയുക്തിയെ ആലീസ് വാക്കര്‍ അമ്മമാരുടെ തോപ്പുകള്‍ തേടി എന്ന പെണ്‍വാദ ഗദ്യ രചനയില്‍ ആഴത്തില്‍ വിമര്‍ശിക്കുന്നുണ്ട്. സമാനമാണ് വിനുവിന്റെ ഭാരം പേറുന്ന കഴുതയുടെ ദൃശ്യരൂപകം. നിലവിളക്കുകളെ നങ്കൂരത്തില്‍ നിന്നും കെട്ടിത്താഴ്ത്തി അപനിര്‍മിക്കുന്ന കലാരചന തികച്ചും അപകേന്ദ്രീകൃതവും അടയാള അധിനിവേശ വിരുദ്ധവുമാണ്. സി.അയ്യപ്പനെന്ന അനന്യ രചനാകര്‍തൃത്വത്തെ സ്വന്തം അക്ഷരഭാവനകള്‍ക്കു നടുവില്‍ ദൃശ്യവല്‍ക്കരിക്കുന്ന വലിയ ജലച്ചായ ഭാവചിത്രം തികച്ചും പ്രതീക്ഷാനിര്‍ഭരം തന്നെ.
മുമ്പ് അജയകുമാറിനെ പോലുള്ള കലാകാരന്മാര്‍ ഉപയോഗിച്ചിട്ടുള്ള പുന്നപ്ര-വയലാറിലെ വാരിക്കുന്തങ്ങളേയും റിംസണെ പോലുള്ളവര്‍ ദലിതത്വത്തെ വ്യത്യസ്തമായി അടയാളപ്പെടുത്തിയ കുടങ്ങളേയും സി. അയ്യപ്പന്റെ കഥകളിലെ കറുത്ത ആഭിചാരപരിസരങ്ങളേയും ഇരുട്ടിനേയും അരണ്ട വെളിച്ചത്തേയും വ്യംഗ്യമായ അപരലോകങ്ങളേയും സമര്‍ഥമായി ഉപയോഗിച്ചു കൊണ്ട് വേണു നടത്തിയ പ്രതിഷ്ഠാപന രചന പ്രാദേശികവും സൂക്ഷ്മവുമായ സംസ്കാര പ്രയോഗമാണ്.
അനുദിനം പെരുകുന്ന ജീവിത യാഥാര്‍ഥ്യങ്ങളുടേയും തൃഷ്ണയുടേയും ദമനത്തിന്റേയും സമ്മര്‍ദങ്ങളും മുറിവുകളുമേറ്റ് ചിതറുന്ന ശകലിത ശരീരഭാഗങ്ങളെ ചുവപ്പിലും കറുപ്പിലും മഞ്ഞയിലും കലര്‍ത്തിയെഴുതിയ ബൈജു നീണ്ടൂരിന്റെ രചനയും കാലികവും ആത്മവിമര്‍ശപരവുമാണ്. ലോഹവലയങ്ങളെ വിളക്കിച്ചേര്‍ത്തു നിര്‍മിച്ച പെണ്ണുടലിന്റെ തുറന്ന മച്ചിന്‍പുറത്തുള്ള ഗംഭീരമായ പ്രതിഷ്ഠാപനം ചിത്രയുടെ പുതിയ ദൃശ്യഭാവുകത്വത്തിന്റെ കുതിപ്പുകളും ഭാവികളും വിഛേദങ്ങളും കിനാവു കാണുന്നതും നിരീക്ഷകരിലേക്കു പകരുന്നതുമാണ്.
പുതിയതും വ്യതിരിക്തവും ചെറുതുമായ കലാസ്വത്വങ്ങളേയും പ്രവണതകളേയും പ്രതിനിധാനങ്ങളേയും കൂടുതല്‍ ഉള്‍ക്കൊള്ളുകയും കാഴ്ച്ചപ്പെടുത്തുകയും ചെയ്യുന്ന വിധം കേരളത്തിന്റെ, ഇന്ത്യയുടെ ആദ്യബിനാലെ ജനായത്തപരമായും കലാതത്വപരമായും സംസ്കാര രാഷ്ട്രീയപരമായും കൂടുതല്‍ വളരട്ടെ, വിപുലമാകട്ടെ, മണ്ണിനേയും മനുഷ്യരേയും ബഹിഷ്കൃതരേയും കൂടുതല്‍ കൂടുതല്‍ ഉള്‍ക്കൊള്ളുന്നതാകട്ടെ വരും കാലങ്ങളില്‍ എന്നു പ്രതീക്ഷിക്കാം. കലതന്നെയാണ് ഏറ്റവും സര്‍ഗാത്മകമായ സാധ്യത എന്നു സൌമ്യമായി സൂചിപ്പിക്കുന്നു കേരള ബിനാലെ. അതു തന്നെയാണ് ഏറ്റവും ജൈവീകവും നൈതീകവുമായ സാധ്യത. സാധ്യതയുടെ കല വികസിക്കട്ടെ, കലയുടെ സാധ്യതകള്‍ അപരിമേയമാകട്ടെ. അപനിര്‍മിക്കാനാവാത്ത നൈതികതയുടെ കല നമ്മുടെ ദര്‍ശനവും ജീവിതവും പ്രയോഗവുമാകട്ടെ.

Top