ആം ആദ്മി പാര്‍ട്ടിയും ശുദ്ധീകരണത്തിന്റെ രാഷ്ട്രീയവും

December 21, 2013

പൊതുജീവിതത്തിലെ അഴിമതി തുടച്ചുനീക്കുന്നതിനായി ഇന്ത്യന്‍ സാമൂഹിക രാഷ്ട്രീയരംഗത്തേക്ക് ഒരു ചൂലുമായി ഇറങ്ങിയ ഈ പാര്‍ട്ടി എന്തുകൊണ്ട് സാമൂഹിക ജീവിതത്തില്‍ നിലനില്‍ക്കുന്ന ജാതിയെയും ജാതിജന്യമായ സാമൂഹിക അനീതികളെയും പ്രശ്‌നവല്‍ക്കരിക്കുകയോ, ചോദ്യം ചെയ്യുകയോ ചെയ്തില്ല അഥവാ ജാതിയുടെ പേരില്‍ നടക്കുന്ന അനീതിയും ഹിംസയും കൊലപാതകവും സ്വാഭാവികമായി കരുതുന്നു.

ഡല്‍ഹിയിലെ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ വിജയം യഥാര്‍ത്ഥത്തില്‍ ഹിന്ദുയിസത്തിന്റെ അവസാനത്തെ അഭയകേന്ദ്രമായ പൗരസമൂഹത്തിന്റെ പ്രത്യാഘാതമായിട്ടാണ് ഞാന്‍ കാണുന്നത്. ഈ പാര്‍ട്ടിക്ക് പ്രത്യക്ഷത്തില്‍ ബി.ജെ.പിയുമായുള്ള ബന്ധം താല്ക്കാലികം മാത്രമാണ്. അഥവാ ബി.ജെ.പി യേക്കാള്‍ വലിയ മാസ് പൊട്ടന്‍ഷ്യല്‍ ഉള്ള ഒരു പ്രസ്ഥാനമായി ആം ആദ്മി പാര്‍ട്ടി ഭാവിയില്‍ രൂപപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. പൊതുജീവിതത്തിലെ അഴിമതി തുടച്ചുനീക്കുന്നതിനായി ഇന്ത്യന്‍ സാമൂഹിക രാഷ്ട്രീയരംഗത്തേക്ക് ഒരു ചൂലുമായി ഇറങ്ങിയ ഈ പാര്‍ട്ടി എന്തുകൊണ്ട് സാമൂഹിക ജീവിതത്തില്‍ നിലനില്‍ക്കുന്ന ജാതിയെയും ജാതിജന്യമായ സാമൂഹിക അനീതികളെയും പ്രശ്‌നവല്‍ക്കരിക്കുകയോ, ചോദ്യം ചെയ്യുകയോ ചെയ്തില്ല അഥവാ ജാതിയുടെ പേരില്‍ നടക്കുന്ന അനീതിയും ഹിംസയും കൊലപാതകവും സ്വാഭാവികമായി കരുതുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഗ്രാമപഞ്ചായത്തുകളില്‍ ജാതിയുടെ പേരില്‍ സവര്‍ണ ജാതിക്കാരുടെ നേതൃത്വത്തില്‍ നടക്കുന്ന കൊലപാതകങ്ങള്‍ ഗാന്ധിയന്മാരും ആം ആദ്മി പാര്‍ട്ടിയെപ്പോലുള്ള പൗരസമൂഹപ്രസ്ഥാനങ്ങളും മുഖവിലയ്‌ക്കെടുക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവും നിര്‍ണായകമാണ്.
കഴിഞ്ഞ മൂന്നുനാലു വര്‍ഷങ്ങളായി പൊതുമണ്ഡലത്തില്‍ ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും ഒക്കെ നേതാക്കന്മാര്‍ നടത്തിയിട്ടുള്ള അഴിമതി മാധ്യമപ്രവര്‍ത്തനങ്ങളിലൂടെയും മറ്റും തുറന്നുകാട്ടപ്പെട്ടതോടെ, പാര്‍ലമെന്ററി ജനാധിപത്യ രാഷ്ട്രീയത്തില്‍ സാധാരണ നിലയില്‍ പങ്കെടുക്കുന്നവരുടെ ഇടയിലുണ്ടായ ധാര്‍മ്മിക രോഷത്തെ ചൂഷണം ചെയ്തുകൊണ്ടാണ് ഇന്ത്യന്‍ പൊതുമണ്ഡലത്തില്‍ അഴിമതിക്കെതിരായ ശുദ്ധീകരണവാദവുമായി ആം ആദ്മി പാര്‍ട്ടി രംഗപ്രവേശം ചെയ്തത്.
1989-നു ശേഷം ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തില്‍ വളരെ ശക്തമായ സാന്നിധ്യം ഉറപ്പിച്ച ദലിത് പിന്നാക്ക രാഷ്ട്രീയം ഉത്തരേന്ത്യയിലെ സവര്‍ണ- മധ്യവര്‍ഗ്ഗ-നാഗരിക വിഭാഗങ്ങളെ വളരെയധികം പ്രകോപിപ്പിച്ചിട്ടുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്.

__________________________________

ഭരണകൂടത്തിന്റെ രാഷ്ട്രീയ അധികാരത്തിന്റെ മേല്‍ പൗരസമൂഹത്തിന്റെ ധാര്‍മ്മികാധികാരം സ്ഥാപിക്കുക എന്ന ലക്ഷ്യമാണ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള പൗരസമൂഹപ്രസ്ഥാനം പരോക്ഷമായിട്ടെങ്കിലും മുന്നോട്ടുവെയ്ക്കുന്നത്. ഇന്ത്യന്‍ ഭരണകൂടം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയവും നിയമപരവുമായ മണ്ഡലത്തിന്റെ വിജയത്തിന്/ സാധൂകരണത്തിന് ധാര്‍മ്മികതയുടെയും വ്യക്തിപരമായ സ്വഭാവശുദ്ധിയുടെയും ആവശ്യമില്ലാത്തവണ്ണം വളരെ അമൂര്‍ത്തവും ഔപചാരികവുമായ നിയമങ്ങളുടെയും ചട്ടങ്ങളുടെയും പേരിലാണ് ഭരണകൂടത്തിന്റെ രാഷ്ട്രീയസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

__________________________________

ഇതിനുശേഷമാണ് പൊതുജീവിതത്തിലെ ധാര്‍മ്മിക ശുദ്ധി, അഴിമതി എന്നൊക്കെയുള്ള മുദ്രാവാക്യങ്ങള്‍ക്കെതിരായ ഒരു ധാര്‍മ്മികരോഷം സവര്‍ണവിഭാഗങ്ങള്‍ക്കിടയിലും നഗരകേന്ദ്രിത മാധ്യമങ്ങളും ഒക്കെത്തന്നെ വളരെ ശക്തമായി ഊട്ടിയുറപ്പിക്കുവാന്‍ തുടങ്ങിയത്. ഈ തുടര്‍ച്ചയില്‍ ഭരണകൂടത്തിന്റെ രാഷ്ട്രീയ അധികാരത്തിന്റെ മേല്‍ പൗരസമൂഹത്തിന്റെ ധാര്‍മ്മികാധികാരം സ്ഥാപിക്കുക എന്ന ലക്ഷ്യമാണ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള പൗരസമൂഹപ്രസ്ഥാനം പരോക്ഷമായിട്ടെങ്കിലും മുന്നോട്ടുവെയ്ക്കുന്നത്. ഇന്ത്യന്‍ ഭരണകൂടം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയവും നിയമപരവുമായ മണ്ഡലത്തിന്റെ വിജയത്തിന്/ സാധൂകരണത്തിന് ധാര്‍മ്മികതയുടെയും വ്യക്തിപരമായ സ്വഭാവശുദ്ധിയുടെയും ആവശ്യമില്ലാത്തവണ്ണം വളരെ അമൂര്‍ത്തവും ഔപചാരികവുമായ നിയമങ്ങളുടെയും ചട്ടങ്ങളുടെയും പേരിലാണ് ഭരണകൂടത്തിന്റെ രാഷ്ട്രീയസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
കെജ്‌രിവാള്‍ നേതൃത്വം കൊടുക്കുന്ന പൗരസമൂഹ പ്രസ്ഥാനങ്ങളുടെ ധാര്‍മ്മികത എന്നത് വ്യക്തികളുടെ മഹിമയെയും സ്വഭാവ ശുദ്ധിയെയും കേന്ദ്രീകരിക്കുന്നതാണ്. ഇത് ഫലത്തില്‍ മോദി, അണ്ണാഹസ്സാരെ തുടങ്ങിയവരെപ്പോലുള്ളവരുടെ ധാര്‍മ്മികശുദ്ധി, സ്വഭാവശുദ്ധി തുടങ്ങിയവയെ ആശ്രയിക്കുന്ന ഒരു രാഷ്ട്രീയമായി മാറാനുള്ള സാധ്യതയാണുള്ളത്. നമ്മുടെ കോണ്‍സ്റ്റിറ്റിയൂട്ട് അസംബ്‌ളിയില്‍ അംബേദ്കര്‍ നല്‍കിയ വളരെ ദുഃഖകരമായ ഒരു മുന്നറിയിപ്പുണ്ട്. ഭരണഘടനയുടെ രൂപീകരണത്തിലൂടെ നേടിയെടുത്ത രാഷ്ടീയ സമത്വവും സാമൂഹിക അസമത്വവും തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ അടിയന്തിരമായി പരിഹരിച്ചില്ലെങ്കില്‍ അത് സാമ്പത്തികവും സാമൂഹികവുമായ അസമത്വത്തിന്റെ ഇരകളെയും രാഷ്ട്രീയ ജനാധിപത്യത്തിന്റെ ഘടനയെയും തകര്‍ത്ത് രൂപപ്പെടുന്ന അരാഷ്ട്രീയതയുമായിരിക്കും ഫലം.
ഭരണഘടന പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയസമത്വം ഇന്ത്യന്‍ ഹൈന്ദവ ജാതി സമൂഹം ഉള്‍ക്കൊള്ളുന്ന സാമ്പത്തികവും സാമൂഹികവുമായ അസമത്വവും പരിഹരിക്കേണ്ടതാണെന്ന മുന്നറിയിപ്പ് പലപ്പോഴും നല്കിയിട്ടുണ്ട്. സാമ്പത്തികവും സാമൂഹികവുമായ അനീതിയുടെയും അസമത്വത്തിന്റെയും ഇരകള്‍ ദീര്‍ഘകാലത്തെ അടിച്ചമര്‍ത്തലിന്റെയും മര്‍ദ്ദനത്തിന്റെയും ചൂഷണത്തിനും ശേഷം രംഗത്തെത്തുമ്പോള്‍ അവരെ മാസ് ശക്തിയെന്ന നിലയില്‍ ആം ആദ്മി പാര്‍ട്ടിപോലുള്ള പ്രസ്ഥാനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും എന്നതിന്റെ തെളിവായി ഇതിനെ കാണാവുന്നതാണ്.
ആസന്നമായി ബി.ജെ.പി യെയോ കോണ്‍ഗ്രസിനെയോ പിന്തുണച്ചുവെങ്കില്‍ പോലും ഭാവിയില്‍ ഒരു ഹൈന്ദവ രാഷ്ട്രത്തിന്റെ അഭിമാനത്തിനുവേണ്ടിയുള്ളതാണ് ഈ പൗരസമൂഹപ്രസ്ഥാനം. ഇത് നാം രാഷ്ട്രീയരംഗത്തു നേടിയിരിക്കുന്ന ജനാധിപത്യ ഘടനയെയും നിയമവാഴ്ചയെയും തകര്‍ത്തായിരിക്കും രൂപപ്പെടുക. ചുരുക്കിപ്പറഞ്ഞാല്‍ ഹിന്ദു സമൂഹത്തിന്റെ നൂറ്റാണ്ടുകളായുള്ള അഭയകേന്ദ്രമായ പൗരസമൂഹത്തിന്റെ ധാര്‍മ്മിക വിശുദ്ധിയില്‍ അധിഷ്ഠിതമായ ഇത്തരം പ്രസ്ഥാനങ്ങള്‍ ജനാധിപത്യത്തിനും നിയമവാഴ്ചയ്ക്കും എതിരെ ഉയര്‍ത്തുന്ന ഭീഷണി വളരെ വലുതാണ്. ഇത് നാം ഗൗരവപൂര്‍വ്വം കാണേണ്ടതുണ്ട് എന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് വിജയം കാണിക്കുന്നത്.

Top