ഫോസില്‍ ജേണലിസ്റാവാന്‍ വിസമ്മതിച്ച ജയചന്ദ്രന്‍

  • കെ.കെ. സുരേന്ദ്രന്‍

“ഹായ് സായ്നാഥെ” ന്നൊക്കെ കുട്ടികള്‍ അത്ഭുതം കുറുമ്പോള്‍ വളരെ മുമ്പൊരാള്‍ വയനാട്ടിലും വടകരയിലും തെക്കന്‍ തിരുവതാംകൂറിലുമൊക്കെ നടന്ന് ദാരിദ്യ്രത്തിന്റെയും മഹാദുഖങ്ങളുടെയുമൊക്കെ  ഗ്രാമീണജീവിതചിത്രങ്ങള്‍ അച്ചടിയിലൂടെയും ദൃശ്യങ്ങളിലൂടെയുമൊക്കെ കോറിയിട്ടിരുന്നെന്ന് നാമവര്‍ക്ക് പറഞ്ഞുകൊടുക്കണം. ജയചന്ദ്രന്‍ ഏഷ്യനെറ്റില്‍ ചെയ്ത എപ്പിസോഡുകള്‍ ഇന്നായിരുന്നെങ്കില്‍ കിട്ടുമായിരുന്ന പകിട്ടും പത്രാസുമേറ്റ് ഫോസിലായി, ഇപ്പോഴത്തെ ചില മുന്‍കാല തീവ്രവാദി എഡിറ്റര്‍മാരെപ്പോലെ, പിന്‍തിരിപ്പത്വത്തിന്റെ മൂര്‍ത്തീമദ്ഭാവമാവാതെ മരണം പുകിയെന്നതൊരു അപൂര്‍വ ഭാഗ്യം തന്നെയാണ്.
________________________________________________

യനാട്ടില്‍ പത്രപ്രവര്‍ത്തനത്തിന്റെ ചരിത്രം തുടങ്ങുന്നത് ജയചന്ദ്രനിലൂടെയാണെന്ന് പറയാം. വയനാട്ടില്‍ അന്ന് പത്രങ്ങളെന്നുപറയുന്നത് മനോരമയും മാതൃഭൂമിയും പിന്നെ ദേശാഭിമാനിയുമാണ്. ഇവയില്‍ സ്വന്തമായി ഓഫീസുണ്ടായിരുന്നത് മനോരമക്കും മാതൃഭൂമിക്കുമാണ്. മനോരമ കുടിയേറ്റക്കാരായ ക്രൈസ്തവരുടെ പ്രിയപത്രമായിരിക്കെ ദേശീയവാദികളായ ജൈനരുടെയും മറ്റു സവര്‍ണഹൈന്ദവ വിഭാഗങ്ങളുടേതുമായി മാതൃഭൂമി പ്രചാരം നേടി. ഈ പത്രങ്ങളിലെ വയനാട്ടില്‍ നിന്നുളള വാര്‍ത്തകളും ഏതാണ്ടത്തരം വിഭാഗങ്ങളെ കേന്ദ്രീകരിച്ചുളളതായി. കല്‍പറ്റയിലെ ഈ പത്രങ്ങളുടെ ഓഫീസുകളും ഇത്തരക്കാരുടെ ആവശ്യങ്ങളേയും കൌതുകങ്ങളേയും തൃപ്തിപ്പെടുത്താനുതകുന്ന വാര്‍ത്തകള്‍ നല്‍കാനും അയക്കാനുമുളള ഇടങ്ങളായിതീര്‍ന്നു.
മനോരമയില്‍ പരേതനായ മാധവന്‍മാഷും മാതൃഭൂമിയില്‍ കുഞ്ഞിക്കണ്ണന്‍മാഷും ലേഖകധര്‍മ്മം നിര്‍വഹിച്ച് അരങ്ങ് വാണു. കാലകുത്തൊഴുക്കില്‍ വയനാട് താലൂക്ക് ജില്ലയായി. പത്രങ്ങള്‍ക്ക് ഖദറിലും ജുബ്ബയിലും വാര്‍ധക്യത്തിലുമായ മേല്‍പ്പടി മാഷന്‍മാര്‍ പോരായെന്ന് തോന്നി ജേണലിസം പഠിച്ച പിള്ളേര്‍ ലേഖകരായി ചുരം കയറിയെത്തി.അങ്ങനെ കായണ്ണക്കാരന്‍ ജയചന്ദ്രന്‍ മാതൃഭൂമി ലേഖകനായി വയനാട്ടിലെത്തി. അടിക്കണക്കിനും വാരക്കണക്കിനും വാര്‍ത്തകളെഴുതാന്‍ തുടങ്ങി. അപ്പോള്‍ മാതൃഭൂമി ഓഫിസിന്റെ സ്വഭാവം മാറി.
ജയചന്ദ്രന്റെ അറസ്റിനേക്കുറിച്ച് അന്വേഷിക്കാന്‍ വന്ന സുകുമാര്‍ അഴിക്കോടിനോടും ഗൌരിയമ്മയോടും കുഞ്ഞിക്കണ്ണന്‍ മാഷിന്റെ സുഹൃത്ത് ആധാരം എഴുതുന്ന സൈനുദ്ദീന്‍ പറഞ്ഞതുപോലെ “അന്തസുളളവര്‍ മാത്രം ഇടപഴകിയിരുന്ന മാതൃഭൂമി ഓഫീസ് തീവ്രവാദികളും മോശക്കാരും കയറിയിറങ്ങുന്ന ഇടമായി” മാറി. ഈ മോശക്കാര്‍ വയനാട്ടിലെ പാവങ്ങളും ആദിവാസികളും മറ്റ് പീഡിതരുമായിരുന്നു
കൃത്യമായ രാഷ്ട്രീയമുളള ഒരു പ്രൊഫഷണല്‍ പത്രപ്രവര്‍ത്തകന്‍ ജയചന്ദ്രന്റെ പ്രസക്തിയും മഹാത്മ്യവും ഒക്കെ കേരളീയ സമൂഹം പലകുറി ചര്‍ച്ച ചെയ്തുകഴിഞ്ഞതാണ്. അദ്ദേഹത്തിന്റെ സന്തത സഹചാരികളായിരുന്ന ആളുകള്‍ ഏതാണ്ടെല്ലാ കാര്യങ്ങളും എഴുതിയും അനുസ്മരിച്ചും കഴിഞ്ഞു. എങ്കിലും  അവശേഷിക്കുന്ന അനവധി കാര്യങ്ങള്‍ ജയചന്ദ്രന്റേതായുണ്ട്. അന്തിക്കാട്ട് എന്തുനടന്നു? എന്ന പേരില്‍ ജയനെഴുതിയ റിപ്പോര്‍ട്ട് ജനകീയ സാംസ്കാരികവേദിയുടെ  അന്തിക്കാട് സമ്മേളനത്തെക്കുറിച്ചാണ്. അന്തിക്കാട് കൂടിയവര്‍ പ്രത്യയശാസ്ത്രം ഹൃദയത്തിലലിയിച്ചുചേര്‍ത്തവരല്ല. നിന്ദിതരും പീഢിതരുമായ അവര്‍ ശുദ്ധകാല്പനികരും കൂടിയാണെന്ന് നേതൃത്വത്തിനറിയാം എന്ന് 1980 ല്‍ തന്നെ ജയചന്ദ്രന്‍ നിരീക്ഷിച്ചു. ജയചന്ദ്രന്റെ പ്രവര്‍ത്തനങ്ങളില്‍ ഒരു ദിനാനുകമ്പയേയോ വിപ്ളവകാരിയേയോ മാറ്റി മറീക്കലിന്റെ നാന്ദി കുറിച്ചയാളെയോ കാണുന്നതിനു പകരം കൃത്യമായും രാഷ്ട്രീയമുളള ഒരു പ്രൊഫഷണല്‍ പത്രപ്രവര്‍ത്തകനേയും ജീവിതത്തില്‍ കഷ്ടപ്പാടും അവഗണനയും ദാരിദ്യ്രവുമൊക്കെ അനുഭവിച്ച ഒരു പച്ചമനുഷ്യനെയും കാണാനാണെനിക്കിഷ്ടം. ജയചന്ദ്രന്‍ “ഫോറിന്‍ ചാക്കോ”എന്നയാളുടെ കഥ റിപ്പോര്‍ട്ട് ചെയ്തത് ബത്തേരിയില്‍ നിന്ന് അദ്ദേഹത്തിന്റെ സുഹൃത്ത് കെ.ജെ.ജോഷി ഇങ്ങനെ അനുസ്മരിച്ചു. പഴയ കമ്പിളി ഉടുപ്പുകള്‍ വില്‍ക്കുന്ന ചാക്കോക്ക് തന്റെ വ്യാപാരം കൌതുകവാര്‍ത്തയായി വരണമെന്നാഗ്രഹം. ജയന്‍ വരുമ്പോഴൊക്കെ ചാക്കോ ജോഷിയെ സമിപിക്കും.  അവസാനം ഒരു ദിവസം ചാക്കോവന്നപ്പോള്‍ നല്ല ഒരു ഫോട്ടോ കൊണ്ടുവന്നാല്‍ വാര്‍ത്ത കൊടുക്കാമെന്ന് ജയന്‍ പറയുന്നു. കമ്പിളിയുടുപ്പുകള്‍ ഭാവവാഹാദികളോടെ വില്‍ക്കുന്ന ഒരു ഫോട്ടോയുമായി മദ്യപാനാനന്തരം ജയന്‍ യാത്രയാവുന്നു. പിറ്റേദിവസം വിദേശത്തുനിന്ന് പാവങ്ങള്‍ക്ക് കൊടുക്കാന്‍ ക്രിസ്ത്യന്‍ പളളിമുഖേന എത്തുന്ന കമ്പിളി ഉടുപ്പുകള്‍ വില്‍പ്പന നടത്തുന്ന വാര്‍ത്തക്കൊപ്പം ആഫോട്ടോ മാതൃഭൂമിയലടിച്ചുവരുന്നു.

____________________________________________
വയനാട്ടില്‍ പൊലീസിനെ പ്രകോപിപ്പിക്കാന്‍ ജയചന്ദ്രനെതിരെ ഒരു പന്നിക്കേസ് മാത്രമായിരുന്നില്ല കാരണം. നക്സലൈറ്റ് വേട്ടയുടെ പേരില്‍ പൊലീസ് നടത്തിയ ക്രൂരപീഡനങ്ങള്‍ – അതില്‍ തന്നെ സ്വന്തം മകന്റെ മുന്നില്‍ അമ്മയെ നഗ്നയാക്കി നിര്‍ത്തിയതടക്കം- നിര്‍ഭയനായി റിപ്പോര്‍ട്ട് ചെയ്തത് ജയചന്ദ്രനായിരുന്നു. മുന്‍
ഐ.ജി.ലക്ഷമണനടത്തിയ ക്രൂരതകള്‍ മുതല്‍ പുലിക്കോടന്‍ നാരായണന്‍ അടിയന്തരാവസ്ഥക്ക് ശേഷം ഗൂഡല്ലൂരില്‍ ചെന്ന് നടത്തിയ അതിക്രമങ്ങളടക്കം ജയന്‍ പുറത്തുകൊണ്ടുവന്നിരുന്നു. ജയചന്ദ്രനെ വധിക്കാന്‍ പൊലീസ് ചില ക്രിമിനലുകളുടെ സഹായം വരെ തേടിയിരുന്നതായി ആയിടെ കേട്ടിരുന്നു. അങ്ങനെ വയനാട്ടില്‍ അധികാരികള്‍ക്കും ചൂഷകര്‍ക്കുമെതിരെ ജനപക്ഷത്ത് നിലയുറപ്പിച്ച് വാര്‍ത്തകള്‍ ചെയ്തിരുന്ന ജയചന്ദ്രന്റെ പത്രപ്രവര്‍ത്തനത്തിലെ അപകടം മനസിലാക്കിയ മാതൃഭൂമി പോലും പിന്നീട് ജയന്റെ രീതിയോട് കക്കാട് എഴുതിയ പോലെ “നീവെട്ടിയ വഴിയിലൊരുത്തന്‍ കാല്‍കുത്തിയശുദ്ധം വരുത്താതെങ്ങളുകാപ്പോം ഇനി നീ പോ ചങ്ങാതി” എന്ന രീതി അവലംബിച്ചതായി കാണാം.

____________________________________________

ജയനുമുമ്പ് വയനാട്ടില്‍ നിന്ന് വന്ന ആദിവാസി വാര്‍ത്തകളില്‍ അവരുടെ ജീവിതമോ പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ല. അവര്‍ മനുഷ്യരെന്നതിലുപരി കൌതുക വസ്തുക്കളായിരുന്നു. അവരുടെ ആചാരങ്ങളും രീതികളും സവിശേഷതയുളള മറ്റുകാര്യങ്ങളും ഒരു കൌതുകമെന്നോണം റിപ്പോര്‍ട്ട് ചെയ്യപ്പെടുകയായിരുന്നു. അങ്ങനെയിരിക്കെ ജയചന്ദ്രന്‍ ആദിവാസിയുടെ യഥാര്‍ത്ഥ ജീവിതവും പ്രശ്നങ്ങളും നേരെ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങി. ബഹിഷ്കൃതരും പീഡിതരുമായ ഈ മനുഷ്യരുടേതില്‍ നിന്ന് വ്യത്യസ്തമല്ലാത്ത ഒരു ജീവിതം നയിച്ചു കൊണ്ടാണങ്ങനെ ചെയ്തത്. എണ്‍പതുകളില്‍ ജയചന്ദ്രന്റെ ജീവിതവും ആദിവാസിയുടേതിന് തുല്യം നിസ്വാര്‍ത്ഥതയാര്‍ന്നതായിരുന്നു. പ്രശ്നങ്ങളോട് ജയനുണ്ടായിരുന്ന സമീപനത്തോടും പ്രതികരണങ്ങളോടും അനുഭാവപൂര്‍ണമായ ഒരു നിലപാടായിരുന്നില്ല മാതൃഭൂമിക്ക്. എങ്ങനെയൊക്കെയോ ജയന്റെ സ്റോറികള്‍ കയറിവരികയും അത് പിന്നെ ഒഴിവാക്കാന്‍ പറ്റാത്തതുമായെന്ന് കരുതാന്‍ ന്യായങ്ങളുണ്ട്. 1979 ല്‍ മാതൃഭൂമി ലേഖകനായി ചേര്‍ന്ന ജയചന്ദ്രന്‍ 1984 ല്‍ പൊലീസ് അറസ്റ് ചെയ്യുന്നതുവരെ സ്ഥിരപ്പെടുത്താതെ അഞ്ഞൂറ് രൂപയും പിന്നെ അളന്നുകിട്ടുന്നതും വാങ്ങിയിരുന്ന ട്രെയിനി ആയിരുന്നു എന്നാണോര്‍മ!
വയനാട്ടില്‍ പൊലീസിനെ പ്രകോപിപ്പിക്കാന്‍ ജയചന്ദ്രനെതിരെ ഒരു പന്നിക്കേസ് മാത്രമായിരുന്നില്ല കാരണം. നക്സലൈറ്റ് വേട്ടയുടെ പേരില്‍ പൊലീസ് നടത്തിയ ക്രൂരപീഡനങ്ങള്‍ – അതില്‍ തന്നെ സ്വന്തം മകന്റെ മുന്നില്‍ അമ്മയെ നഗ്നയാക്കി നിര്‍ത്തിയതടക്കം- നിര്‍ഭയനായി റിപ്പോര്‍ട്ട് ചെയ്തത് ജയചന്ദ്രനായിരുന്നു. മുന്‍ ഐ.ജി.ലക്ഷമണനടത്തിയ ക്രൂരതകള്‍ മുതല്‍ പുലിക്കോടന്‍ നാരായണന്‍ അടിയന്തരാവസ്ഥക്ക് ശേഷം ഗൂഡല്ലൂരില്‍ ചെന്ന് നടത്തിയ അതിക്രമങ്ങളടക്കം ജയന്‍ പുറത്തുകൊണ്ടുവന്നിരുന്നു. ജയചന്ദ്രനെ വധിക്കാന്‍ പൊലീസ് ചില ക്രിമിനലുകളുടെ സഹായം വരെ തേടിയിരുന്നതായി ആയിടെ കേട്ടിരുന്നു. അങ്ങനെ വയനാട്ടില്‍ അധികാരികള്‍ക്കും ചൂഷകര്‍ക്കുമെതിരെ ജനപക്ഷത്ത് നിലയുറപ്പിച്ച് വാര്‍ത്തകള്‍ ചെയ്തിരുന്ന ജയചന്ദ്രന്റെ പത്രപ്രവര്‍ത്തനത്തിലെ അപകടം മനസിലാക്കിയ മാതൃഭൂമി പോലും പിന്നീട് ജയന്റെ രീതിയോട് കക്കാട് എഴുതിയ പോലെ “നീവെട്ടിയ വഴിയിലൊരുത്തന്‍ കാല്‍കുത്തിയശുദ്ധം വരുത്താതെങ്ങളുകാപ്പോം ഇനി നീ പോ ചങ്ങാതി” എന്ന രീതി അവലംബിച്ചതായി കാണാം.

ഫോസില്‍ ജേണലിസ്റാവാന്‍ വിസമ്മതിച്ച  ജയന്‍
80 കളില്‍ വയനാട്ടില്‍ മാതൃഭൂമിലേഖകനായിരിക്കുമ്പോഴും പിന്നീട് ഏഷ്യാനെറ്റിന്റെ തിരുവനന്തപുരത്ത് വാര്‍ത്താവിഭാഗം മേധാവിയായിരിക്കുമ്പോഴും ജയചന്ദ്രനുമായടുത്ത് ഇടപഴകാനവസരമുണ്ടായി. അപ്പോഴൊക്കെ ഒരേ രീതികളും കാഴ്ചപ്പാടും ശൈലിയും, ഡി.പി.ഇ.പി പാഠ്യപദ്ധതിയുടെ തകര്‍ച്ചയെക്കുറിച്ച് ചെയ്ത അന്വേഷണത്തിന്റെ എഡിറ്റിംഗിന് ഒരു രാത്രി മുഴുവന്‍ ഉറക്കമൊഴിച്ചപ്പോള്‍ വയനാട്ടില്‍ ചെലവഴിച്ച ആദ്യകാല നാളുകളില്‍ നിന്ന് ഒരു വ്യത്യാസവുമില്ലായിരുന്നു.
തിരുവനന്തപരുത്ത് വെച്ച് എയ്ഡ്സ് ബാധിതയായ സുശീലയുടെ കുഞ്ഞിനെക്കണ്ട് തിരിച്ചെത്തിയ രാത്രി. അപരന്റെ വേദനതന്റേതാക്കി വിലപിച്ച മനുഷ്യസ്നേഹത്തിന്റെ അനിതരസാധാരണത. ആ കുട്ടിയെ ക്രിസ്റീനയോടൊപ്പം വളര്‍ത്തുമെന്നുപറഞ്ഞ നിശ്ചയദാര്‍ഢ്യം. രാമചന്ദ്രന്‍ നായരെ ഷൂട്ടുചെയ്യാന്‍ പോയ വഴി ഒറ്റക്ക് അനാഥ ശവങ്ങള്‍ മറവുചെയ്യുന്ന സന്തോഷിന്റെ കഥ ചിത്രീകരിച്ച് മടങ്ങിയെത്തിയ ആ മുഖത്ത് ദര്‍ശിച്ച പത്രപ്രവര്‍ത്തനത്തിന്റെ പ്രകാശഗോപുരങ്ങള്‍ താണ്ടിയ വിജയസ്മിതം ഒക്കെ ജയചന്ദ്രനില്‍ മാത്രം കണ്ടതാണ്.
അച്ചടി മാധ്യമവും ദൃശ്യമാധ്യമവും ഒക്കെ മാനുഷികതയുടെ മഹാനുഭവങ്ങളും നൈതിക കാലാപങ്ങളുമാക്കി മാറ്റിയ ജയചന്ദ്രന്റെ സ്റോറികള്‍ക്ക് ഒരര്‍ത്ഥത്തില്‍ പോലും ഫോളോ അപ്പുണ്ടായിട്ടില്ല. “ഹായ് സായ്നാഥെ” ന്നൊക്കെ കുട്ടികള്‍ അത്ഭുതം കുറുമ്പോള്‍ വളരെ മുമ്പൊരാള്‍ വയനാട്ടിലും വടകരയിലും തെക്കന്‍ തിരുവതാംകൂറിലുമൊക്കെ നടന്ന് ദാരിദ്യ്രത്തിന്റെയും മഹാദുഖങ്ങളുടെയുമൊക്കെ  ഗ്രാമീണജീവിതചിത്രങ്ങള്‍ അച്ചടിയിലൂടെയും ദൃശ്യങ്ങളിലൂടെയുമൊക്കെ കോറിയിട്ടിരുന്നെന്ന് നാമവര്‍ക്ക് പറഞ്ഞുകൊടുക്കണം. ജയചന്ദ്രന്‍ ഏഷ്യനെറ്റില്‍ ചെയ്ത എപ്പിസോഡുകള്‍ ഇന്നായിരുന്നെങ്കില്‍ കിട്ടുമായിരുന്ന പകിട്ടും പത്രാസുമേറ്റ് ഫോസിലായി, ഇപ്പോഴത്തെ ചില മുന്‍കാല തീവ്രവാദി എഡിറ്റര്‍മാരെപ്പോലെ, പിന്‍തിരിപ്പത്തത്തിന്റെ മൂര്‍ത്തീമദ്ഭാവമാവാതെ മരണം പുകിയെന്നതൊരു അപൂര്‍വ ഭാഗ്യം തന്നെയാണ്. കൊട്ടാരം കാക്കുന്ന പട്ടിയായുളള ജീവിതം അദ്ദേഹത്തിന് മൃതിയേക്കാള്‍ ഭയാനകമായിരുന്നു.

 

കടപ്പാട്: ഫ്രീ പ്രസ്, ഡിസംബര്‍ 2004

Top