SC/ST പ്രൊഫഷണല്‍ സീറ്റുകളുടെ വില്പന: വിജിലന്‍സ് അന്വേഷണം നടത്തുക

എന്‍ട്രന്‍സ് കമ്മീഷണര്‍ ഓഫീസിന്റെയും കിര്‍താഡ്സിന്റെയും ഉദ്യോഗസ്ഥര്‍ അഴിമതിയിലൂടെ കോടികള്‍ സമ്പാദിക്കുമ്പോള്‍, കഴിഞ്ഞ 8 വര്‍ഷത്തിനകം SC/ST വിഭാഗങ്ങള്‍ക്ക് നഷ്ടപ്പെട്ട സീറ്റുകള്‍ നൂറുകണക്കിനാണ്. പല വര്‍ഷങ്ങളിലും MBBSന് ആദിവാസി വിദ്യാര്‍ത്ഥികളുടെ പ്രാതിനിധ്യം പൂജ്യമാണ്. പട്ടിക ജാതിക്കാരുടെ പ്രാതിനിധ്യം പകുതിയില്‍ താഴെയുമാണ്.

പ്രൊഫഷണല്‍ കോളേജുകളിലെ SC/ST പ്രൊഫഷണല്‍ സീറ്റുകള്‍  ഇതര വിഭാഗങ്ങള്‍ക്ക് വന്‍തോതില്‍ വില്പന നടത്തുന്ന എന്‍ട്രന്‍സ് കമ്മീഷ്ണറെയും , ഇതിന് സൌകര്യം ചെയ്യുന്ന കിര്‍താഡ്സ് ഉദ്യോഗസ്ഥരെയും മാറ്റണമെന്നും അഴിമതിയെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നും വിവിധ ആദിവാസി- ദലിത് സംഘടനകള്‍ ആവശ്യപ്പെട്ടു. എന്‍ട്രന്‍സ്  പരീക്ഷയില്‍ യോഗ്യത നേടുന്ന SC/ST വിദ്യാര്‍ത്ഥികള്‍ MBBSന് ഓപ്ഷന്‍ നല്‍കിയാലും, സ്വകാര്യ മേഖലയില്‍ തഴച്ചു വളരുന്ന BDS കോളേജുകളില്‍ സീറ്റു നല്‍കിയാണ് ഒഴിവു വരുന്ന MBBS സീറ്റുകള്‍  ഇതര വിഭാഗങ്ങള്‍ക്ക് കൈമാറ്റം ചെയ്യുന്നത്.

പ്രതി വര്‍ഷം 50-നും 80-നും ഇടയില്‍ MBBS സീറ്റുകള്‍ ഇങ്ങിനെ വില്പന നടത്തുന്നതായി കണക്കാക്കപ്പെടുന്നു. കൂടാതെ, മിശ്രവിവാഹിതരുടെ കുട്ടികള്‍ നിയമാനുസൃതം പട്ടികജാതിയിലോ/പട്ടികവര്‍ഗ്ഗത്തിലോ വളര്‍ന്നു വന്നവരാണെങ്കിലും എന്‍ട്രന്‍സില്‍ യോഗ്യത നേടിയാല്‍ എന്‍ട്രന്‍സ്  കമ്മീഷ്ണറും കിര്‍താഡ്സും ചേര്‍ന്ന് ഇവരെ കൂട്ടത്തോടെ അയോഗ്യരാക്കുന്നു. പ്രതിവര്‍ഷം 350-നും 500-നും ഇടയില്‍ വിദ്യാര്‍ത്ഥികളെ ഇങ്ങിനെ അയോഗ്യരാക്കുന്നു. ഇതില്‍ MBBSന് സീറ്റു ലഭിക്കാന്‍ അര്‍ഹതയുള്ളവരുമുണ്ടാകും. ഈ വിഭാഗത്തെ അയോഗ്യരാക്കാന്‍ അന്വേഷണത്തിന്റെ പേരില്‍ കിര്‍താഡ്സ് വ്യാജമായ റിപ്പോര്‍ട്ടുകളാണ് സമര്‍പ്പിക്കുന്നത്.

എന്‍ട്രന്‍സ് കമ്മീഷണര്‍ ഓഫീസിന്റെയും കിര്‍താഡ്സിന്റെയും ഉദ്യോഗസ്ഥര്‍ അഴിമതിയിലൂടെ കോടികള്‍ സമ്പാദിക്കുമ്പോള്‍, കഴിഞ്ഞ 8 വര്‍ഷത്തിനകം SC/ST വിഭാഗങ്ങള്‍ക്ക് നഷ്ടപ്പെട്ട സീറ്റുകള്‍ നൂറുകണക്കിനാണ്. പലവര്‍ഷങ്ങളിലും MBBSന് ആദിവാസി വിദ്യാര്‍ത്ഥികളുടെ പ്രാതിനിധ്യം പൂജ്യമാണ്. പട്ടികജാതിക്കാരുടെ പ്രാതിനിധ്യം പകുതിയില്‍ താഴെയുമാണ്.
2011-ല്‍ MBBS/BDS മേഖലയില്‍ SC/ST വിഭാഗങ്ങള്‍ക്ക് ലഭിച്ച സീറ്റുകളുടെ എണ്ണവും നടന്ന അട്ടിമറിയും താഴെ പറയും വിധമാണ്:

2011-ല്‍ MBBS/BDS മേഖലയില്‍ SC വിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ടിയിരുന്ന ആകെ സീറ്റുകള്‍ 162 ഉം (MBBS115/47BDS/47) ST വിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ടിയിരുന്നത് 41-ഉം (MBBS-29/BDS-12) ആണ്. എന്നാല്‍ 2011-ല്‍ MBBS/BDS മേഖലയില്‍ SC വിഭാഗങ്ങള്‍ക്ക് ആകെ ലഭിച്ച സീറ്റുകള്‍ 148 ഉം (MBBS-49/BSS-99) ST വിഭാഗങ്ങള്‍ക്ക് ആകെ ലഭിച്ച സീറ്റുകള്‍ 28 ഉം (MBBS -3/BDS-25) എന്ന ക്രമത്തിലുമാണ്. MBBSന് ഓപ്ഷന്‍ നല്‍കിയാലും പരമാവധി അര്‍ഹരെ BDSലേക്ക് മാറ്റുന്ന ഒരു സംവിധാനമാണ് നടപ്പാക്കുന്നത്. ഒഴിവുവരുന്ന MBBSസീറ്റുകള്‍ തല്‍പ്പര കക്ഷികള്‍ക്ക് വില്‍ക്കാന്‍ കഴിയുന്നു എന്നു മാത്രമല്ല, സ്വാശ്രയ മേഖലയില്‍ വന്‍തോതില്‍ വളര്‍ന്നു വരുന്ന BDS സ്ഥാപനങ്ങളുമായുള്ള ചില ധാരണകളും ഈ നടപടിക്ക് പിന്നിലുണ്ട്. വര്‍ഷങ്ങളായി ഇത് തുടര്‍ന്നു കൊണ്ടിരിക്കുന്നു.

എന്‍ട്രന്‍സ് കമ്മീഷ്ണറെയും, കിര്‍താഡ്സ് ഉദ്യോഗസ്ഥരെയും തല്‍സ്ഥാനങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തി വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ബന്ധപ്പെട്ടവര്‍ക്കും സംഘടനകള്‍ സംയുക്തമായി നിവേദനം സമര്‍പ്പിച്ചു. പ്രക്ഷോഭ പരിപാടികളെക്കുറിച്ചും, നിയമനടപടികളെക്കുറിച്ചും ആലോചിക്കാന്‍ ആദിവാസി-ദലിത് സംഘടനകളുടെയും മിശ്രവിവാഹിതരുടെ സംഘടനകളുടെയും, പൌരാവകാശ പ്രവര്‍ത്തകരുടെയും  പ്രക്ഷോഭ കണ്‍വെന്‍ഷന്‍ സെപ്തംബര്‍ 23-ന് 3 മണിക്ക് എറണാകുളം മാസ് ഹോട്ടല്‍, ഓഡിറ്റോറിയത്തില്‍ ചേരുമെന്ന് എം. ഗീതാനന്ദന്‍ സി.കെ. ജാനു (കണ്‍വീനര്‍, ഭൂപരിഷ്കരണ സമിതി) (ആദ്ധ്യക്ഷ, ആദിവാസി ഗോത്രമഹാസഭ), മാമന്‍ മാസ്റര്‍, (വൈസ് പ്രസിഡണ്ട് ആദിവാസി ഗോത്രമഹാസഭ), ശശികുമാര്‍ കിഴക്കേടം (മാനുഷ-മിശ്രവിവാഹസംഘം-തൊടുപുഴ), സി.എന്‍. ബാബുരാജ്, (ഗുരുവ -അട്ടപ്പാടി, ആദിവാസി സംഘടന) ബി.വി. ബോളന്‍ (സംസ്ഥാന പ്രസിഡന്റ്,ആദിവാസി ഫോറം) എന്നിവര്‍ അറിയിച്ചു.

Top