അടി കൊള്ളാന്‍ ചെണ്ടയും : ജാതിയുടെ കീഴ് മേല്‍ കാലങ്ങള്‍

“കലയെന്നത് ജാതി, മതം പോലുള്ള കാര്യങ്ങള്‍ ബാധിക്കാത്ത ശുദ്ധമായ ഇടം എന്ന നിലയില്‍ ബോധ്യപെടുത്താന്‍ ഇപ്പോഴും ശ്രമം നടക്കാറുണ്ട്. ജാതിയുടെ പ്രശ്നം ചൂണ്ടിക്കാട്ടിയാല്‍ ഉടന്‍ വേവലാതിയായി. സംഗീതത്തിലും ജാതിയോ? വളരെ ആദര്‍ശവല്‍കരിക്കപെട്ട ഒരു ആശയമാണ് കലയ്ക്ക് ജാതിയും മതവും ദേശവും ഭാഷയും ഇല്ലെന്നത്. കലാപരമായ എല്ലാ ഇടപാടുകളിലും ജാതിയുടെ പ്രശ്നങ്ങള്‍ പൊന്തിവരുമ്പോളെല്ലാം അതിനെ നിശബ്ദമാക്കാനാണ് സാധാരണായി ശ്രമിച്ചു കാണുന്നത്. ഇവിടെ സ്കൂള്‍ കലോത്സവങ്ങളുടെ ജാതിയെകുറിച്ചുള്ള ചില ചിന്തകളാണ് പങ്കുവയ്ക്കാന്‍ ശ്രമിക്കുന്നത്”

“കലയെന്നത് ജാതി,  മതം പോലുള്ള കാര്യങ്ങള്‍ ബാധിക്കാത്ത ശുദ്ധമായ ഇടം എന്ന നിലയില്‍ ബോധ്യപെടുത്താന്‍ ഇപ്പോഴും ശ്രമം നടക്കാറുണ്ട്. ജാതിയുടെ പ്രശ്നം ചൂണ്ടിക്കാട്ടിയാല്‍ ഉടന്‍ വേവലാതിയായി. സംഗീതത്തിലും ജാതിയോ? വളരെ ആദര്‍ശവല്‍കരിക്കപെട്ട ഒരു ആശയമാണ് കലയ്ക്ക് ജാതിയും മതവും ദേശവും ഭാഷയും ഇല്ലെന്നത്. കലാപരമായ എല്ലാ ഇടപാടുകളിലും ജാതിയുടെ പ്രശ്നങ്ങള്‍ പൊന്തിവരുമ്പോളെല്ലാം അതിനെ നിശബ്ദമാക്കാനാണ് സാധാരണായി ശ്രമിച്ചു കാണുന്നത്.  ഇവിടെ സ്കൂള്‍ കലോത്സവങ്ങളുടെ  ജാതിയെകുറിച്ചുള്ള ചില ചിന്തകളാണ് പങ്കുവയ്ക്കാന്‍ ശ്രമിക്കുന്നത്”

തൃശൂരില്‍ നടന്ന അന്‍പത്തിരണ്ടാമത്‌  കേരള സ്കൂള്‍ യുവജനോത്സവത്തിലെ ചെണ്ട മത്സരത്തെ കുറിച് മാതൃഭൂമിയില്‍  വന്ന  വാര്‍ത്തയില്‍ ശ്രദ്ധ അര്‍ഹിക്കുന്ന ഒന്ന് ജാതിയെ കുറിച്ചുള്ള പരാമാര്‍ശമായിരുന്നു.(http://epaper.mathrubhumi.com/epaperstory_50747-42311328-1/22/2012-.aspx) “കലയ്ക്കു കോളനിയും ജാതിയും ഇല്ലെന്നു അവര്‍ കൊട്ടിയറിയിച്ചു” എന്നാണ് അതില്‍ പരാമര്‍ശിക്കപ്പെട്ടത്‌. “ജാതി ” എന്നത് സംഗീതത്തിന്‍റെയും മറ്റു കലകളുടെയും രംഗത്ത് എങ്ങിനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന കൃത്യമായി സൂചനകള്‍ നല്‍കുന്ന ഒരു സംഭവത്തെ

നേര്‍വിപരീതമായി ജാതിയില്ലായ്മയുടെ ഉദാഹരണമായാണ് ഈ വാര്‍ത്തയില്‍ അവതരിപ്പിക്കപ്പെട്ടത്. കലാ രംഗത്തെ ചര്‍ച്ചകള്‍ക്ക് പുറത്തുനിര്‍ത്തേണ്ട ഒന്നായാണ് ‘ജാതി ‘ യെ കാണുന്നത്. “പഴയകാലത്തെ “ഒരു കാര്യമെന്ന നിലയില്‍ നമ്മള്‍ ആധുനികരാകുന്നതിലൂടെ പിന്നിലുപേക്ഷിച്ചു പോന്നതാണെന്ന്
സ്ഥാപിക്കാന്‍ ആണ് നമ്മുടെ പുരോഗമന ലിബറല്‍ ചിന്താഗതികള്‍ ഇപ്പോഴും നമ്മളെ  പ്രേരിപ്പിക്കുക. പ്രത്യേകിച്ചും കലയെന്നത്  ജാതി,  മതം പോലുള്ള കാര്യങ്ങള്‍ ബാധിക്കാത്ത ശുദ്ധമായ ഇടം എന്ന നിലയില്‍ ബോധ്യപ്പെടുത്താന്‍ ഇപ്പോഴും ശ്രമം നടക്കാറുണ്ട്. ജാതിയുടെ പ്രശ്നം ചൂണ്ടി കാട്ടിയാല്‍ ഉടന്‍ വേവലാതിയായി സംഗീതത്തിലും ജാതിയോ? വളരെ ആദര്‍ശവല്‍കരിക്കപ്പെട്ട ഒരു ധാരണയാണ്  കലയ്ക്ക് ജാതിയും മതവും ദേശവും ഭാഷയും ഇല്ലെന്നത് .കലാപരമായ എല്ലാ ഇടപാടുകളിലും ജാതിയുടെ പ്രശ്നങ്ങള്‍ പൊന്തി വരുമ്പോഴെല്ലാം അതിനെ നിശബ്ദമാക്കാനാണ് സാധാരണയായി ശ്രമിച്ചു കാണുന്നത്, ഇവിടെ സ്കൂള്‍ കലോത്സവങ്ങളുടെ
ജാതിയെ കുറിച്ചുള്ള ചില ചിന്തകളാണ്
പങ്കു വയ്ക്കാന്‍ ശ്രമിക്കുന്നത്

ഏഷ്യയിലെ ഏറ്റവും വലിയ സ്കൂള്‍ കലോത്സവമായാണ് കേരള സംസ്ഥാന സ്കൂള്‍ കലോത്സവം കണക്കാക്കപെടുന്നത്. കലോത്സവ ഇനങ്ങള്‍, അവയുടെ നിര്‍വചനങ്ങള്‍ ,മൂല്യ നിര്‍ണയനം, ഒഴിവാക്കപ്പെട്ട ഇനങള്‍, മറ്റു നിയന്ത്രണങ്ങള്‍, ഇനങ്ങള്‍ക്ക് കൊടുക്കുന്ന പ്രാധാന്യം എന്നിവയിലെല്ലാം ജാതി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഇവിടെ പറയാന്‍ ശ്രമിക്കുന്നത്. ജാതി, ലിംഗ, മത മാനങ്ങളുള്ള യാഥാസ്ഥിതിക വിശ്വാസങ്ങളെ പുന:സൃഷ്ടിക്കാനാണ്  ഈ കലോത്സവങ്ങള്‍ ശ്രമിക്കുന്നതെങ്കിലും ഈ സങ്കല്പങ്ങളെ പ്രതിസന്ധിയിലാക്കുന്ന മുന്നേറ്റങ്ങള്‍  മത്സരള്‍ക്കുള്ളില്‍ തന്നെ  ഉണ്ടാകുന്നുണ്ട്.

ഈ വാര്‍ത്തയില്‍ പരാമര്‍ശിക്കപെട്ട ചെണ്ട മത്സരത്തില്‍ നിന്നു തന്നെ ആരംഭിക്കാം.  ചെണ്ട  എന്ന ഉപകരണതിന്‍റെ വിശ്വാസങ്ങളോടും അതിന്‍റെ ചിട്ടവട്ടങ്ങളോടും  വളരെ തന്ത്രപരമായി ഇടപെട്ടു കൊണ്ടാണ് നിധീഷും സംഘവും ഇത്തവണ വിജയികളായത്.ഈ തന്ത്രം മെനയുന്നതില്‍  നിദീഷിന്റെ അച്ഛനായ ചെണ്ട വിദഗ്ധന്‍  സതീശ്  പ്രധാന പങ്കു വഹിക്കുകയും ചെയ്തു. വാര്‍ത്തയില്‍ സൂചിപ്പിക്കുന്നതു പോലെ  ചെങ്കല്‍ച്ചൂള എന്ന കോളനിയിലെ കുട്ടികളാണ് ഈ സംഘത്തില്‍ ഉണ്ടായിരുന്നത്. ഇവിടെ ചെങ്കല്‍ച്ചൂള പ്രധാനമായും രണ്ടു രീതിയിലാണ് പ്രാധാന്യം നേടുന്നത്. ഒന്ന്) കോളനിയെന്നത്,  പ്രധാനമായും  ദലിതര്‍  താമസിക്കുന്ന ഒരിടമാണ്. ഭൂമിയുടെ ഉടമസ്ഥതയുടെയും  പാര്‍ശ്വവല്‍ക്കരണതിന്‍റെയും രാഷ്ട്രീയം വ്യക്തമാക്കുന്ന ഒരിടം . രണ്ട്) സംഗീതത്തിന്‍റെ സാമൂഹ്യ  ഭൂപടത്തില്‍ ജാതീയമായി താണ ഒരിടമായി പരിഗണിക്കപ്പെടുന്നു എന്നത്. സ്ഥലങ്ങള്‍ കൂടിയാണ് സംഗീതത്തിലെ  വരേണ്യതയും ശുദ്ധിയും  നിര്‍ണ്ണയിക്കുന്നത്. തഞ്ചാവൂര്‍, ഗുരുവായൂര്‍, മൈലാപൂര്‍,നവരാത്രി മണ്ഡപം എനീ ഇടങ്ങള്‍  ‘സംഗീതാത്മകമായ’  ഇടങ്ങളായി മാറുന്നത് ജാതീയമായ ശുദ്ധികൊണ്ടുമാണ്.

തൃശൂര്‍ നടന്ന മത്സരത്തില്‍ തന്നെ വിജയിച്ചതില്‍ നിധീഷും സംഘവും സന്തോഷിക്കുന്നതിന്‍റെ ഒരു കാരണം ചെണ്ടയുടെ രാഷ്ട്രീയവുമായി ബന്ധപെട്ടതാണ്. തെക്കന്‍ ചെണ്ടയും വടക്കന്‍ ചെണ്ടയുമായി തരം തിരിക്കപ്പെട്ടതിന്‍റെ രാഷ്ട്രീയമാണിതില്‍ പ്രധാനം. ചെണ്ടയുടെ രംഗത്ത് താണ സ്ഥാനമുള്ള തെക്കന്‍ ചെണ്ടയെ ഒഴിവാക്കി വടക്കന്‍ ചെണ്ട ഉപയോഗിച്ചാണ് അവര്‍ അവിടെ ചെണ്ടയുടെ രാഷ്ട്രീയത്തില്‍ ഇടപെട്ടത്. തെക്ക് നിന്നും ചെണ്ട കൊണ്ട് പോയാല്‍ പരാജയപ്പെടുമെന്നത് കൊണ്ട് തൃശൂരില്‍ നിന്നും ഒരു ചെണ്ട സംഘടിപ്പിക്കുകയാണ് അവര്‍ ചെയ്തത്. ഇത് കലോത്സവത്തിലെ ചെണ്ട മത്സരത്തിലെ ജാതി തുറന്നു കാട്ടുന്നുണ്ട്. വടക്കന്‍ ചെണ്ടയാണ് ശാസ്ത്രീയവും

ഇലഞ്ഞിതറ മേളം

ശ്രേഷ്ഠവുമായി കണക്കാക്കപെടുന്നത്. ഇതിനാണ് കലോത്സവത്തില്‍ മാര്‍ക്ക് കൂടുതല്‍ കിട്ടുന്നത്. കലോത്സവ മാനുവലില്‍ ഈ ചെണ്ടയുടെ വ്യത്യാസങ്ങള്‍ അദൃശ്യമാക്കപെട്ടിട്ടുണ്ട്. എന്നാല്‍ ചെണ്ട എന്നാല്‍ വടക്കന്‍ ചെണ്ട മാത്രമായി മാറുന്നു എന്നതാണ് ഇതിന്‍റെ രാഷ്ട്രീയം.
ചെങ്കല്‍ച്ചൂള മാതൃഭൂമിയുടെ തൃഷ്ണയെ ഉണര്‍ത്തുന്നത് അതിന്‍റെ വാര്‍പ്പുമാതൃകകള്‍ കാരണമാണ് .”കഞ്ചാവിനും ഗുണ്ടായിസതിനും കുപ്രസിദ്ധി നേടിയ ” എന്നാണവര്‍ ഈ സ്ഥലത്തെ പരാമര്‍ശിക്കുന്നത്.ഈ വിജയത്തിലെ സംഗീത വ്യവഹാരങ്ങളെ അവര്‍ പൂര്‍ണമായും അദൃശ്യമാക്കുന്നു. സഹോദരങ്ങളായ നിധീഷും സുധീഷും കൈരളി ടി വിയിലെ  ഡാന്‍സ്‌ റിയാലിറ്റി ഷോയിലെ ഫൈനലിസ്റ്റുകളും ആയിരുന്നു. സംഗീതത്തിന്‍റെയും  നൃത്തത്തിന്‍റെയും മേഖലയില്‍  നില്‍ക്കുന്നവരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും

രാഷ്ട്രീയക്കാരും എല്ലാം ജീവിക്കുന്ന ഈ പ്രദേശത്തെ  സംഗീതത്തിന്റെ  വ്യവഹാരങ്ങള്‍ക്ക് പുറത്തു സ്ഥാപിക്കാന്‍ ശ്രമിക്കുന്നതില്‍ തന്നെ സംഗീതത്തിന്‍റെ  രാഷ്ട്രീയമുണ്ട്. മുന്‍പ് സൂചിപ്പിച്ച പോലെ  പ്രദേശത്തിന്റെ ശുദ്ധി സംഗീതത്തില്‍ പ്രവര്‍ത്തിക്കുന്നതിന്‍റെ ഉത്തമ  ഉദാഹരണമാണത്‌. നിധീഷ്‌ കലാമണ്ഡലത്തില്‍ ചെണ്ട പഠിക്കാന്‍ പോവുകയും ജാതിപരമായി അധിക്ഷേപിക്കപ്പെട്ടു പഠനം നിര്‍ത്തി പോരുകയുമാണ് ഉണ്ടായത്.
 

ചെണ്ടകൊട്ടിന്‍റെ രാഷ്ട്രീയം
“അസുര വാദ്യം” എന്ന ചെണ്ടയുടെ  വാദ്യങ്ങളിലെ “കീഴാള” സ്ഥാനം അറിവുള്ളതാണല്ലോ. എന്നാല്‍ ഈ സ്ഥാനതിനുള്ളില്‍ തന്നെയുള്ള വിവേചനവും, ശ്രേഷ്ഠതയെ കുറിച്ചുള്ള സങ്കല്പങ്ങളും അധികം ചര്‍ച്ച ചെയ്യപ്പെടാറില്ല. സാമാന്യമായി വടക്കന്‍ ചെണ്ടമേളവും തെക്കന്‍ ചെണ്ടമേളവും എന്ന രീതിയിലാണ്

ശിങ്കാരി മേളം

 

പഞ്ചാരി മേളം

വ്യത്യാസങ്ങള്‍ പറയപെടുന്നതെങ്കിലും സൂക്ഷ്മമായി പരിശോധിച്ചാല്‍ ഈ വ്യത്യാസങ്ങള്‍ സങ്കീര്‍ണമാണെന്നു കാണാം. ശിങ്കാരിമേളം എന്നത് ഏറ്റവും താണതായാണ് വരേണ്യമായ ചെണ്ട വ്യവഹാരങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്.  ക്ഷേത്രങ്ങള്‍ക്കുള്ളില്‍ അതിനു പ്രവേശനമില്ല . പൊതുനിരത്തുകളിലും  മറ്റു പൊതുയിടങ്ങളിലും വളരെ ഉച്ചത്തില്‍ കൊട്ടുന്ന ഇതില്‍  ദലിതരായ മേളക്കാരാണ് കൂടുതല്‍ ഉള്ളത്   . പഞ്ചാരിമേളം എന്നതാണ് “ശാസ്ത്രീയവും” ശ്രേഷ്ഠവുമായി ” കണക്കാക്കപെടുന്നത്. അവക്ക്  ക്ഷേത്രത്തിനുള്ളില്‍ പ്രവേശനമുണ്ട്. ചെണ്ടയുടെ വാറ് അല്ലെങ്കില്‍ കള കെട്ടുന്നതു മുതല്‍  ചെണ്ടക്കോലിന്‍റെ  രൂപത്തിലും  പ്രയോഗത്തിലും വരെ വ്യത്യാസങ്ങള്‍ കാണാം. ‘ഒച്ച’ കൂടിയത് കീഴാള സംസ്കാരത്തിന്‍റെ സ്വഭാവമായി കണക്കാക്കപ്പെടുന്നത്കൊണ്ട് ഒച്ചയുടെ നിയന്ത്രണത്തിലും ഈ ശൈലികള്‍ തമ്മില്‍ വ്യതാസമുണ്ട്. ശിങ്കാരി മേളത്തിന്‍റെ ഒച്ചക്കൂടുതല്‍ കൂടിയാണ് അതിനെ താണതാക്കുന്നത്. ഈയടുത്ത കാലത്ത് സ്ത്രീ മേളക്കാര്‍ ശിങ്കാരി മേളത്തില്‍ കടന്നു വരുന്നു എന്നതും ശ്രദ്ധേയമാണ്. ഈ രാഷ്ട്രീയമായ പരിസരത്തിലാണ് കലോത്സവ വേദിയിലെ ചെണ്ടയുടെ മൂല്യനിര്‍ണയനത്തെയും കാണേണ്ടത്. വടക്കന്‍ കൊട്ടിന്‍റെ ജാതിയമായ ശ്രേഷ്ഠത അവിടുത്തെ വ്യവഹാരങ്ങളെ  നിയന്ത്രിക്കുന്നുവെന്നത് വ്യക്തമാണ്.  ശിങ്കാരിമേളവും പഞ്ചാരിയും ഒരുപോലെ വഴങ്ങുന്ന നിധീഷും കൂട്ടരും തന്ത്രപരമായി കലോത്സവ വേദിയില്‍ നടത്തിയ ഇടപെടല്‍ പ്രാധാന്യം നേടുന്നത് അങ്ങിനെയാണ്.

സിനിമ സംഗീതം സിനിമാറ്റിക് ഡാന്‍സ് 

സിനിമാ ഗാനത്തിനും സിനിമാറ്റിക് ഡാന്‍സിനും കലോത്സവത്തില്‍ നിരോധനമുണ്ട് . ‘ശാസ്ത്രീയം’ എന്ന് നിര്‍വചിക്ക
പെട്ടിട്ടുള്ള ഭാരതനാട്യം, കുചിപുടി ,മോഹിനിയാട്ടം, കേരള നടനം തുടങ്ങിയ നൃത്തങ്ങള്‍ക്കൊപ്പം “നാടോടി” നൃത്തം, ഒപ്പന തുടങ്ങിയ ‘തനിമ’യുള്ളത് എന്ന് വിവക്ഷിക്കപെട്ടിട്ടുള്ള ഇനങ്ങള്‍  ഉള്‍പെടുത്തി  ജനപ്രിയമായ സിനിമാ സംഗീതത്തെയും സിനിമാറ്റിക് ഡാന്‍സിനെയും ഒഴിവാക്കുകയാണ് ചെയ്തിട്ടുള്ളത്. ‘ശാസ്ത്രീയത’യുടെയും ‘തനിമ’യുടെയും സങ്കല്പത്തില്‍ ഒതുങ്ങാത്ത ഇവ രണ്ടും കലോത്സവ വേദിയില്‍ നിന്നും ഒഴിവാക്കപ്പെടുന്നതിന്‍റെ കാരണം ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. ഈ രണ്ടു ഗണത്തില്‍ ഒതുങ്ങാത്തതിനാല്‍ ഇവയെ ‘അധമ’വും  ‘തെറ്റായ സ്വാധീനം’ ചെലുത്തുന്നതും എന്ന വരേണ്യ സദാചാര സങ്കല്പ്പങ്ങളാണ് ഇവിടെ ആധിപത്യം പുലര്‍ത്തുന്നത്.

കലോത്സവത്തിന്‍റെ രാഷ്ട്രീയം വിശദമായി ചര്‍ച്ച ചെയ്യേണ്ടതാണ്, പ്രത്യേകിച്ചും സര്‍ക്കാരിന്‍റെയും മാധ്യമങ്ങളുടെയും പങ്ക്. കൊട്ടാരങ്ങളില്‍ നിന്നും പൊതു ഇടത്തിലേക്ക് വരുന്നതിലൂടെ ‘ശാസ്ത്രീയം’ എന്ന് പറയപ്പെടുന്ന സംഗീതത്തിന്‍റെ രക്ഷകര്‍തൃത്വതിലും അവതരണത്തിലും വന്ന മാറ്റങ്ങള്‍ക്ക്  സാങ്കേതിക വിദ്യയുടെയും സാംസ്കാരിക ഇടപാടുകളുടെയുമൊക്കെ ഫലത്താല്‍ ആക്കം കൂടുകയാണുണ്ടായത്. ആധുനിക ഭരണകൂടം ‘ശാസ്ത്രീയ’ സംഗീതത്തിന്‍റെ രക്ഷകര്‍തൃത്വം  ഏറ്റെടുക്കുകയാണ്‌ ഉണ്ടായത്.സംഗീത കോളെജുകളും സാംസ്കാരിക വകുപ്പിന്‍റെ പരിപാടികളും കലോത്സവങ്ങളും എല്ലാം ഇത്തരത്തില്‍ ഈ രക്ഷകര്‍തൃ ത്വത്തെ വെളിവാക്കുന്നുണ്ട്. സിനിമാറ്റിക് ഡാന്‍സിന്‍റെ നിരോധനം തന്നെ ‘ക്ളാസികല്‍’ കലകളെ പ്രോല്‍സാഹിപ്പിക്കാന്‍ കൂടിയായിരുന്നല്ലോ. സിനിമാപാട്ട് , നാടന്‍ പാട്ട് ‘എന്നിവയെ ഒഴിവാക്കുന്നതും ഈ രക്ഷകര്‍തൃത്വത്തിന്‍റെ  ഭാഗമായാണ്.

കലോത്സവ മാനുവല്‍

സംഗീത ഗണങ്ങളെ കുറിച്ച് പലതിനും കൃത്യമായ നിര്‍വച്ചനമില്ല എന്നത് കലോത്സവ മാനുവല്‍ വായിക്കുമ്പോള്‍ മനസിലാകും, ഹിന്ദുസ്ഥാനി സംഗീതം പ്രദര്‍ശന ഇനം ആയത് കൊണ്ട് ‘ശാസ്ത്രീയ’ സംഗീതം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് കര്‍ണാടക സംഗീതം ആണെന്ന് മനസിലാക്കാം.പക്ഷെ ‘ലളിത ഗാനം’ എന്നത് എന്താണ് അര്‍ത്ഥമാക്കുന്നത്? അതിന്‍റെ  വ്യക്തമായ  ഒരു നിര്‍വചനം മാനുവലില്‍ ഇല്ല. “ലളിത ഗാനം ” എന്നതിനെ കുറിച്ചുള്ള ഒരു  അംഗീകൃതമെന്നു  കരുതുന്ന സാമാന്യ ധാരണയാണ് ഈ മത്സരത്തെ സാധ്യമാക്കുന്നത്. മൂല്യനിര്‍ണയത്തെ സംബന്ധിച്ച് മാനുവലില്‍ പറയുന്നതിങ്ങനെയാണ്: എ ) ശാരീരം -20 മാര്‍ക്ക് ,ബി) ശ്രുതി ലയം -20  സി) ജ്ഞാന ഭാവം -20   മാര്‍ക്ക് ഡി)   താളം -20 മാര്‍ക്ക്  ഇ) സാഹിത്യ ശുദ്ധി -15 മാര്‍ക്ക്. ‘ശാസ്ത്രീയ സംഗീതം’ എന്ന ഇനത്തെ ഇതില്‍നിന്നും വ്യത്യസ്തമാക്കുന്നത് മനോധര്‍മം എന്നതിന് നല്‍കുന്ന 15   മാര്‍ക്കാണ്. ഈ ഇനങ്ങളെ വ്യതസ്തമാക്കുന്നത് മനോധര്‍മം ആണെന്ന് പറയുമ്പോള്‍ ശാസ്ത്രീയ സംഗീതത്തിന്‍റെ മാനദണ്ടങ്ങള്‍ തന്നെയാണ് ഇവക്കും ബാധമാക്കിയിട്ടുള്ളത് എന്നത് വ്യക്തമാണല്ലോ. മിക്കവാറും കര്‍ണാടക സംഗീത ശൈലിയിലുള്ള ആലാപനതിനാണ്  മാര്‍ക്ക് കൂടുതല്‍ കിട്ടുന്നത്. ജ്ഞാന ഭാവം എന്നത് കൊണ്ട് എന്തായിരിക്കും ഉദ്ദേശിക്കുന്നത്? അത് വ്യക്തമാക്കിയിട്ടില്ല. സംഗീതത്തെ കുറിച്ചുള്ള ജ്നാനമെന്ന ആധിപത്യ ബോധം “ശാസ്ത്രീയ” സംഗീത ജ്ഞാനം ഉണ്ടോ  എന്നതാണ്. നമ്മുടെ നാട്ടില്‍ പൊതുവേ ചോദിക്കുന്ന ഒരു ചോദ്യമുണ്ട് “സംഗീതം പഠിച്ചിട്ടുണ്ടോ?”  ഇവിടെ സംഗീതം പഠിക്കുകയെന്നാല്‍ കര്‍ണാടക സംഗീതമോ, ഹിന്ദുസ്ഥാനി സംഗീതമോ അല്ലെങ്കില്‍ ‘പാശ്ചാത്യ’  സംഗീതമോ ആയി പരിഗണിക്കപെടുന്നു. ‘സംഗീതം’ എന്ന സംജ്ഞയോട് പ്രത്യേകമായ ഒരു പരാമര്‍ശം ഇല്ലാതെ തന്നെ ഇത് സൂചിപ്പിക്കപ്പെടുന്നു. തിരുവനന്തപുരത്തെ  കര്‍ണാടക സംഗീതം അഭ്യസിക്കുന്ന കോളേജിനു ‘ സംഗീത കോളേജ്‌ ‘ എന്ന്  അവകാശപ്പെടാന്‍ കഴിയുന്നത് അതുകൊണ്ടാണ് എന്ന് .

‘ലളിത’ ഗാന വേദിയില്‍ ‘നാടന്‍’ ‘പാശ്ചാത്യ’  ശൈലിയില്‍ ഉള്ള ഗാനങ്ങള്‍ കേള്‍ക്കാറെയില്ല എന്നത് ഈ മൂല്യനിര്‍ണയനത്തിലെ ആധിപത്യ ബോധം വ്യക്തമാക്കുന്നുണ്ട്.ഉപ ജില്ലാതലങ്ങളില്‍ മത്സരങ്ങള്‍ക്ക് മൂല്യനിര്‍ണയനം നടത്താന്‍ ഞാന്‍ പോയിട്ടുളളപ്പോള്‍ ഇത്തരം അഭിപ്രായങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട്. ‘രാഗ

പ്രസീത

ഭാവ’വും സ്വരങ്ങളും ഒക്കെ പാടുന്നവര്‍ക്കാണ് കൂടുതല്‍ മാര്‍ക്ക് കിട്ടുന്നത്. സോളോ ആലാപനത്തിലെ ഒരു തരം പരീക്ഷണങ്ങളും  അനുവദിക്കപ്പെടാറില്ല.

‘ലളിതഗാനം’ എന്ന ഗണത്തെ കുറിച്ച് കൃത്യമായ നിര്‍വചനം ആര്‍ക്കുമില്ലയെന്നതാണ് സത്യം. ഇംഗ്ലീഷില്‍ സോളോ എന്ന് പറയുന്ന രൂപത്തിലാണ് ഇവ അംഗീകരിക്കപെട്ടിട്ടുള്ളത്.ലളിതഗാനത്തില്‍ യുഗ്മ ഗാനമോ സംഘഗാനമോ ഇല്ല . ഈ വ്യക്തിഗത ഇനത്തില്‍ ‘ശ്രുതിലയവും ‘, ‘ ജ്ഞാന ഭാവ’വും ശാരീവും ആണല്ലോ പരിഗണിക്കുന്നത്. അത് എന്തടിസ്ഥാനത്തി ലായിരിക്കും? ‘ശാസ്ത്രീയ’ സംഗീതത്തിന്‍റെ മാനദണ്ടങ്ങള്‍ ആണെങ്കില്‍ ഈ ലളിതഗാനം എന്ന് പറയുന്നതിന് അതിന്‍റെതായ ചിട്ടകളില്ല എന്നാണല്ലോ മനസിലാക്കാന്‍ കഴിയുക.

ലളിത ഗാനം എന്ന ഗണത്തെകുറിച്ച് അല്പം സൂക്ഷ്മതയോടെ ആലോചിക്കാന്‍ ശ്രമിക്കാം. ആകാശവാണിയിലും, മത്സര വേദികളിലും മാത്രമാണ് ഇവ കൂടുതലും പ്രത്യക്ഷപെടുന്നത്. രൂപപരമായി നോക്കിയാല്‍ സിനിമാഗാനങ്ങളില്‍ നിന്നും ഇവ വ്യത്യസ്തമല്ല എന്ന് കാണാം. ആകാശവാണി തന്നെയാണ് ഈ ഒരു ഗാനത്തെ നിര്‍മിച്ചെടുത്തത് എന്നാണ് എനിക്ക് മനസിലാക്കാന്‍ കഴിയുന്നത്. ആകാശവാണിയില്‍ ലളിതഗാനവും ലളിത സംഗീതപാഠവും ഒരു പ്രധാന പരിപാടിയാണ്.  എം ജി രാധാകൃഷ്ണന്‍ ,പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് എന്നിവരാണ് ലളിതഗാനത്തിലെ പ്രമുഖരായി ആകാശവാണിയില്‍ പ്രത്യക്ഷപെട്ടിട്ടുള്ളത്, ഇവര്‍ രണ്ടു പേരും കര്‍ണാടക സംഗീതജ്ഞരാണ്  എന്നത്  ശ്രദ്ധിക്കേണ്ട ഒന്നാണ്. കര്‍ണാടക സംഗീതത്തിന്‍റെ തന്നെ പാരമ്പര്യത്തില്‍ നിന്നു രൂപം കൊടുത്തവയായിരുന്നു അവരുടെ ‘ലളിത’ ഗാനങ്ങള്‍. ഘനശ്യാമ സന്ധ്യാ ഹൃദയം , നിളാനദിയുടെ , രാധേ നിന്നെ ഉറക്കാന്‍ എന്ന് തുടങ്ങുന്ന ഒട്ടേറെ ഗാനങ്ങള്‍ ഇത്തരത്തില്‍ കര്‍ണാടക ശൈലിയില്‍ ഉള്ളവയായിരുന്നു. ലളിത ഗാനത്തിന്റെ നിര്‍മിതിയെ കുറിച്ച് ചില അന്വേഷണങ്ങള്‍ നടത്തിയാല്‍ ചില സൂചനകള്‍ ലഭിക്കുന്നതാണ്. 1952 ല്‍ കേന്ദ്ര വാര്‍ത്ത പ്രക്ഷേപണ വകുപ്പ് മന്ത്രിയായി വന്ന  ബി വി കേഷ്കരുടെ ദേശീയ സംഗീത പദ്ധതികളുമായി ബന്ധപ്പെട്ടു   സംഗീത രംഗത്ത് പുതിയ രൂപങ്ങളും ആസ്വാദന രീതികളും നിര്‍മിക്കപ്പെടുന്നുണ്ട്. കേഷകരിന്റെ “ഹിന്ദു ദേശീയ ” സംഗീത അന്വേഷണങ്ങള്‍ ആകാശവാണിയുടെ സംഗീത പരിപാടികളില്‍ ഉണ്ടാക്കിയ മാറ്റം ഇന്ന് പിന്തുടര്‍ന്ന് വരുന്നുണ്ട് .’ദേശീയ സംഗീത പരിപാടി ‘ ലളിത സംഗീത് പരിപാടി’ എന്നിവ അദ്ദേഹം രൂപം കൊടുത്തതാണ്. ഉപകരണ സംഗീത് പരിപാടികളും കേഷ്കര്‍ രൂപം കൊടുത്തു. ഉര്‍ദുവിനോടും പാശ്ചാത്യ സംഗീതത്തോടുമുള്ള വിരോധം കേഷ്കരിനെ സിനിമാ ഗാനങ്ങളുടെ നിരോധനത്തില്‍ കൊണ്ട് ചെന്നെത്തിച്ചു. വലിയൊരു വിഭാഗം പ്രേഷകര്‍ ഉണ്ടായിരുന്ന സിനിമാ സംഗീതത്തിന്റെ നിരോധനത്തിലൂടെ  എന്നാല്‍ പ്രതിസന്ധിയിലെക്കാണ് ആകാശവാണി പോയത്. ഈ കുറവിനെ പരിഹരിക്കാന്‍ കേഷ്കര്‍ ആവിഷ്കരിച്ച പ്രധാന രൂപമായിരുന്നു സിനിമ ഗാനങ്ങളെ പോലെയിരിക്കുന്നതും
എന്നാല്‍ സിനിമാ ഗാനങ്ങളല്ലാത്തതുമായ ലളിത ഗാനം എന്ന ആശയം. സിനിമഗാനത്തിന്‍റെ നിരോധനത്തോടെ സിലോണ്‍ റേഡിയോ നിലയത്തിലേക്ക് തിരിഞ്ഞ റേഡിയോ പ്രേക്ഷകരെ തിരികെ പിടിക്കുവാനായിരുന്നല്ലോ വിവിധ ഭാരതി നിലയം സ്ഥാപിച്ചത്. ലളിത ഗാനം എന്ന ഈ ആശയം പിന്നീട് ആകാശവാണി വിപുലമാക്കുകയായിരുന്നു.പക്ഷെ ഇന്നും ഇവ മത്സര ഇനമായി തന്നെയാണ് നില്‍ക്കുന്നത്. യേശുദാസിന്റെ തരംഗിനി സിനിമാഗാനങ്ങളെ പോലെ തന്നെയിരിക്കുന്ന “ലളിത ഗാനങ്ങള്‍” പുറത്തിറക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്.ഈ ഗാനങ്ങള്‍ തന്നെ വീണ്ടും മത്സര വേദികളിലേക്ക് എത്തുകയും ചെയ്തിട്ടുണ്ട്.

ലളിത ഗാനത്തിലെ “ലളിതം ” എന്തിനെയാണ് സൂചിപ്പിക്കുന്നത്? ശാസ്ത്രീയ സംഗീതത്തിന്‍റെ “സങ്കീര്‍ണത യ്ക്കും” “ശാസ്ത്രീയതക്കും” വിപരീതമായ ഒന്നെന്ന നിലയിലായിരിക്കണം ഈ ലളിത ഗാനം നിര്‍വചിക്കപെട്ടിരിക്കുന്നത്.

ഇതേ നിലയ്ക്ക് കലോത്സവ വേദികളിലെ മിക്ക മത്സര ഇനങ്ങളെ കുറിച്ചും അവ്യക്തതകള്‍ നിലനിന്നിട്ടും പൊതുവായി അംഗീകരിക്കപെട്ടത്‌ എന്ന നിലയില്‍ അധീശ കലാ വ്യവഹാരങ്ങള്‍ തന്നെ പുന:സൃഷ്ടിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. കേരളത്തിലെ കലാ വ്യവഹാരങ്ങളിലെ വരേണ്യത്തെയും യഥാസ്ഥിതികതയെയും നിര്‍മിക്കുന്നതില്‍  സംഗീത കോളേജുകള്‍ ,സംഗീത ഗ്രന്ഥങ്ങള്‍ , പാഠപുസ്തകങ്ങള്‍ , സംഗീത പരിപാടികള്‍, ടി വി പരിപാടികള്‍, സിനിമ ഗാനങ്ങള്‍  എന്നിവയൊക്കെ ശ്രമിക്കുന്നുണ്ടെങ്കിലും സന്നിധാനന്ദന്‍, സോമദാസ്‌, ജോബി ജോണ്‍, ജാസി ഗിഫ്റ്റ്‌ , പ്രസീത, നിധീഷ്‌, സുധീഷ്‌  എന്നിവരുടെ ചെറുത്തുനില്‍പ്പുകളും വിജയങ്ങളും ഇവയൊക്കെ ഏകപക്ഷീയമായ ഇടപാടുകളല്ല എന്ന് വ്യക്തമാക്കുന്നുണ്ട്എന്നാണ് എനിക്ക് തോന്നുന്നത്.

Top